Breaking News

ബദിയടുക്കയില്‍ നവജാത ശിശു മരിച്ച സംഭവം; അമ്മ അറസ്റ്റില്‍



കാസര്‍ഗോഡ് ബദിയടുക്കയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കഴുത്തില്‍ ഇയര്‍ ഫോണ്‍ വയര്‍ കുരുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ബദിയടുക്ക ചെടേക്കാലില്‍ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി ജനിച്ചയുടന്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്.

പൊലീസ് ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയാണ്. ശേഷം വൈദ്യ പരിശോധനക്കായി കൊണ്ടുപോകും. നാളെ തന്നെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


ഡിസംബര്‍ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷാഹിനയ്ക്ക് ഒരു വയസും മൂന്ന് മാസവും പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. ആദ്യത്തെ കുട്ടി ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിക്കേണ്ടി വന്നതിലുള്ള മാനസിക പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


ഷാഹിനയുടെ ഭര്‍ത്താവിന് എറണാകുളത്താണ് ജോലി. ബന്ധുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ചടങ്ങില്‍ പങ്കെടുക്കാന്‍ മൂന്ന് ദിവസം മുന്‍പ് ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാതെ ഷാഹിന വീട്ടിലേക്ക് മടങ്ങി. വീട്ടില്‍ എത്തിയ ബന്ധുക്കള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഷാഹിനയെ ആയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവര്‍ പ്രസവിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത്. പിന്നീട് കുട്ടിയെ അന്വേഷിച്ച വീട്ടുകാരാണ് കട്ടിലിന് അടിയിലെ പെട്ടിയില്‍ കുട്ടിയെ തുണിയെ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

No comments