Breaking News

കാസർഗോഡ് നവജാതശിശുവിനെ ഇയർഫോൺ കഴുത്തിൽ മുറുക്കി കൊന്നത് അമ്മയെന്ന് സൂചന



കാസർഗോഡ്: നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അമ്മ തന്നെയെന്ന് സൂചന. ഇക്കഴിഞ്ഞ പതിനാറിനാണ് കാസർഗോഡ് ചെടേക്കാലിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്നും നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ഏതെങ്കിലും രീതിയിലുള്ള ചെറിയ വയർ കുരുങ്ങിയാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ തന്നെയാണ് പ്രതിയെന്ന നിഗമനത്തിൽ പൊലീസ് എത്തിയതെന്നാണ് സൂചന.

അതേസമയം യുവതി ഗർഭിണിയായിരുന്നു എന്ന വിവരം പോലും അറിയില്ലെന്നാണ് കുടുംബം പറയുന്നത്. രക്തസ്രാവത്തെ തുടർന്ന് ഇവരെ ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെ വച്ചാണ് ദിവസങ്ങൾക്ക് മുമ്പ് പ്രസവം കഴിഞ്ഞിരുന്നുവെന്ന് മനസിലായത്. ഭാര്യയുടെ പ്രസവവിവരം ഡോക്ടർ പറഞ്ഞാണ് ഭർത്താവ് പോലും അറിഞ്ഞതെന്നാണ് റിപ്പോർട്ട്.

ഇയാൾ വീട്ടിലെത്തി നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇയർഫോൺ ഉപയോഗിച്ച് കുഞ്ഞിനെ ഉപദ്രവിച്ചുവെന്ന് അമ്മ തന്നെ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഇവരുടെ അറസ്റ്റ് ഇന്നോ നാളോയോ ഉണ്ടായേക്കും.

No comments