Breaking News

കര്‍ഷക സംഘടനകളും കേന്ദ്രവും തമ്മിലുള്ള ഒമ്പതാംഘട്ട ചര്‍ച്ച ഇന്ന്




കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പോരാട്ടം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനിടെ ഇന്ന് വീണ്ടും ചര്‍ച്ച. ഉച്ചക്ക് 12നാണ് കേന്ദ്ര സര്‍ക്കാറും കര്‍ഷക സംഘടനാ പ്രതിനിധികളും ചര്‍ച്ച നടത്തുന്നത്. സമരം തുടങ്ങിയതിന് ശേഷം കേന്ദ്രവുമായി നടക്കുന്ന ഒമ്പതാംഘട്ട ചര്‍ച്ചയാണിത്. മുന്‍വിധികളില്ലാതെ തുറന്ന മനസ്സോടെയാണ് ചര്‍ച്ചയെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. എന്നാല്‍ മൂന്ന് കര്‍ഷക ദ്രോഹ നിയമങ്ങളും പിന്‍വലിക്കുക എന്ന ഉപാധി മാത്രമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു.

അതിനിടെ കേരളത്തില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃതത്തില്‍ എത്തിയ അഞ്ഞൂറോളം കര്‍ഷകര്‍ ഇന്ന് രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ സമരത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സമര വേദികളില്‍ മലയാളി സാന്നിധ്യം ശക്തമാണ്.


അതേസമയം, കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ പഠിച്ച് നിര്‍ദേശം നല്‍കാന്‍ സുപ്രീം കോടതി രൂപവത്കരിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്‍മാറി. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റായ ഭുപീന്ദര്‍ സിംഗ് മാന്‍ നേരത്തേ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാടെടുത്തയാളാണ്. ഭൂപിന്ദര്‍ സിംഗിന് പുറമേ മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് അനില്‍ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി എന്നിവരടങ്ങുന്നതാണ് സുപ്രീംകോടതി രൂപീകരിച്ച സമിതി.






No comments