സംസ്ഥാന ബജറ്റ് ഇന്ന്; ക്ഷേമ പെൻഷനിൽ വർധനവുണ്ടാകും
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ അവതരിപ്പിക്കും. തെരഞ്ഞെടുപ്പിനെ നേരിടുന്നതിനാൽ ക്ഷേമവാഗ്ദാനങ്ങളായിരിക്കും മുന്നിൽവെക്കുക. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ നിർദേശമുണ്ടാകും. കോവിഡ് തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടവരെ സഹായിക്കാനുള്ള പദ്ധതികളും ഉണ്ടാവും.
സർക്കാർജീവനക്കാരുടെ പെൻഷൻപ്രായം കൂട്ടില്ല. വർക്ക്ഫ്രം ഹോം സാധ്യതകൾ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്.ക്ഷേമ പെൻഷനിൽ വർധനവ് വരുത്തും. കെട്ടിടനിർമാണ അനുമതി വൈകുന്നത് പരിഹരിക്കാൻ ബദൽസംവിധാനം ഉണ്ടാക്കുന്നതും പരിഗണനയിലുണ്ട്. സൗജന്യ കിറ്റുകളുടെ വിതരണം തുടരും.
സംസ്ഥാനത്തിന്റെ കടം ഭീകരമെന്നത് അർഥമില്ലാത്ത വാചകമടി മാത്രമാണെന്ന്തോമസ് ഐസക് പറഞ്ഞു. അടുത്ത വർഷം സാമ്പത്തിക സ്ഥിതി മെച്ചപെടും. കടത്തെ പേടിക്കേണ്ട. വായ്പയെടുത്ത് കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ജനങ്ങൾ പട്ടിണിയിൽ ആകും. ചിട്ടകൾക്ക് ഉള്ളിൽ നിന്നാകും കാര്യങ്ങൾ ചെയ്യുക. ഇടതുപക്ഷത്തിന്റെ കേരള ബദലിന്റെ പുതിയ തലമാകും ബജറ്റ്. ഇടത് പക്ഷത്തിന്റെ നിർവചനം അനുസരിച്ച് ക്ഷേമ പ്രവർത്തനം നടത്തി. പശ്ചാത്തല സൗകര്യം, തൊഴിലില്ലാഴ്മ പരിഹാരം എന്നിവക്ക് പരിഹാരം കണ്ടു. കോവിഡ് കേരളത്തിന്റെ ബ്രാൻഡ് ഉയർത്തി. കേരളം എന്ന കൊച്ചു രാജ്യത്ത് കോവിഡ് പ്രശ്നമില്ല. കെഎസ്ആർടിസിക്ക് കൂടുതൽ ധനസഹായം നൽകും. വികസനത്തിനുവേണ്ടി നികുതി ഇളവ് ഉണ്ടാവുമെന്നും ഐസക് പറഞ്ഞു.
പരിസ്ഥിതി സൗഹാർദ്ദ പദ്ധതികൾക്ക് നികുതി ഇളവ് ഉണ്ടാകും. അനന്തമായി കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായം നൽകാൻ കഴിയില്ല. ആദിവാസികളെ മുൻനിരയിലേക്ക് കൊണ്ടുവരും. കോവിഡ് ചികിത്സ സൗജന്യമായി നൽകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും തോമസ് ഐസക് പറഞ്ഞു.
No comments