ചോലനായ്ക്കരില്‍ നിന്നുള്ള ആദ്യ ജനപ്രതിനിധി സുധീഷ് പോലീസിലേക്ക് ബ്ലോക്ക് മെമ്പർ സ്ഥാനം ഒഴിയും
നിലമ്പൂര്‍: പാര്‍ട്ടിയുടെ സമ്മതം ലഭിച്ചതോടെ സുധീഷ് ഇനി പൊലീസ് വേഷത്തില്‍ സേവനം ചെയ്യും. ആദിവാസി ഗോത്ര വിഭാഗമായ ചോലനായ്ക്കരില്‍ നിന്നുള്ള ആദ്യ ജനപ്രതിനിധിയാണ് വഴിക്കടവ് ഉള്‍വനത്തിലെ അളക്കല്‍ കോളനിയിലെ 22കാരനായ സി. സുധീഷ്.
നിലമ്ബൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് വഴിക്കടവ് ഡിവിഷനില്‍നിന്നാണ് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച് 1096 വോട്ടിെന്റ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ജയിച്ച് സ്ഥാനമേറ്റ് രണ്ടാഴ്ച തികയും മുബാണ് പൊലീസില്‍ ജോലി ലഭിച്ചതായി വിവരമറിഞ്ഞത്.
ആദിവാസി ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടിയുള്ള കേരള പൊലീസിലെ പ്രത്യേക നിയമനം വഴിയാണ് ജോലി ലഭ്യമായത്.
റാങ്ക് ലിസ്റ്റില്‍ രണ്ടാമത് സുധീഷാണെന്ന് വഴിക്കടവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കോളനിയിലെത്തി സുധീഷിനെ അറിയിച്ചു. നിയമന ഉത്തരവ് ലഭിച്ചാലുടന്‍ സുധീഷ് പൊലീസില്‍ ചേരും.
സി.പി.എം നേതൃത്വത്തെ വിവരം അറിയിച്ചെന്നും ജോലിയില്‍ പ്രവേശിക്കാന്‍ സമ്മതം നല്‍കിയിട്ടുണ്ടെന്നും സുധീഷ് പറഞ്ഞു.
ജനപ്രതിനിധിയെന്ന നിലയില്‍ ജനങ്ങളെ സേവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതില്‍ സങ്കടമുണ്ടെന്നും എന്നാല്‍, പൊലീസുകാരനെന്ന നിലയില്‍ സേവനരംഗത്ത് ജനങ്ങള്ക്കിടയിലുണ്ടാവുമെന്നും ജയിപ്പിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ക്ഷമാപണത്തോടെ സുധീഷ് പറഞ്ഞു.
No comments