മുഴുവൻ കെ.എസ്.ആർ.ടി.സി സർവ്വീസും തുടങ്ങാൻ നിർദ്ദേശം കാസർകോട് എഴുപതോളം ഡ്രൈവർമാരുടെ കുറവ്
കാസര്‍കോട്: കോവിഡ് ജീവിതം സാധാരണ നിലയിലേക്ക് പ്രവേശിക്കുന്നതോടെ ബസുകളില്‍ ജനത്തിരക്കേറി. മുഴുവന്‍ സര്‍വിസുകളും തുടങ്ങാനും പഴയ സ്ഥിതിയിലേക്ക് പോകാനും ഡിപ്പോകള്‍ക്ക് കെ.എസ്.ആര്‍.ടി.സി നിര്‍ദേശം നല്‍കിയെങ്കിലും കാസര്‍കോട് ഡിപ്പോയില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ല. കോവിഡിന്‍െറ പശ്ചാത്തലത്തില്‍ സര്‍വിസ് ചുരുക്കിയപ്പോള്‍ ഡ്രൈവര്‍മാര്‍ നാട്ടിലേക്ക് പോയി. തെരഞ്ഞെടുപ്പും കെ.എസ്.ആര്‍.ടി.സി ഹിതപരിശോധനയുമൊക്കെയായി ആരും തിരിച്ചെത്തിയില്ല. 70 ഡ്രൈവര്‍മാരുടെ കുറവാണ് ഡിപ്പോക്കുള്ളത്. ഇത് പരിഹരിക്കണമെങ്കില്‍ അവര്‍ തിരിച്ചുവരണം. 'ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും സാധാരണ നിലയിലേക്ക് കെ.എസ്.ആര്‍.ടി.സി എത്തുമെന്നും ഡിപ്പോയില്‍നിന്ന് അറിയിച്ചു
പ്രതിദിന വരുമാനം ഏഴര ലക്ഷത്തിലേക്ക് എത്തിക്കഴിഞ്ഞു. സാധാരണ 13 ലക്ഷമാണ് പ്രതിദിന വരുമാനം. അതാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി സാധാരണ നിലയിലുള്ളള 52 ഷെഡ്യൂളുകളും തുടങ്ങണം-അധികൃതര്‍ പറഞ്ഞു.
സ്കൂളുകള്‍ തുറന്നുതുടങ്ങി. ശനിയൊഴികെയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഒാഫിസുകളും പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങി. സിനിമ ശാലകളും തുറന്നുപ്രവര്‍ത്തിക്കാമെന്നായി. വ്യാപാര വാണിജ്യ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.
ഇതനുസരിച്ച് ബസ് സംവിധാനം ഉണ്ടായില്ലെങ്കില്‍ ബസുകളിലെ തിരക്ക് കോവിഡ് വ്യാപനത്തിന് വഴിവെക്കുമെന്നാണ് നിരീക്ഷണം. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിച്ചിട്ടില്ല. ഇന്‍റര്‍ സ്റ്റേറ്റും പൂര്‍ണമായും ആയിട്ടില്ല. രാത്രികാല സര്‍വിസും വളരെ കുറവാണ്.
കാസര്‍കോട്ടുനിന്നും കാഞ്ഞങ്ങാേട്ടക്ക് 7.30നുശേഷം ബസുകളില്ല. തൊഴിലാളികള്‍ ഏെറ പ്രയാസപ്പെടുന്നു. ഏറെ ആശ്വാസകരമായ കോഴിക്കോട് എയര്‍പോര്‍ട്ട് ബസും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എയര്‍പോര്‍ട്ടില്‍ സാധാരണ സര്‍വിസ് ആരംഭിക്കാത്തതാണ് കാരണം. 219 ഡ്രൈവര്‍മാരില്‍ 130പേര്‍ മാത്രമേ കാസര്‍കോട് ഡിപ്പോയിലുള്ളൂ. മറ്റുള്ളവര്‍ തിരിച്ചെത്തിയാലുടന്‍ സര്‍വിസ് പൂര്‍ണതോതില്‍ സജ്ജമാകുമെന്ന് കെ.എസ്.ആര്‍.ടി.സി കേന്ദ്രങ്ങള്‍ അറിയിച്ചു
No comments