Breaking News

വികസന കേരളത്തിന് പുതിയ ചരിത്രം കുറിച്ച് ഗെയിൽ പൈപ്പ്ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു


കൊച്ചി: (www.malayoramflash.com) കൊച്ചിയിലെ വൈപ്പിന്‍ മുതല്‍ മംഗലാപുരത്തെ ആര്‍ക്കുള വരെ നീളുന്ന 444 കിലോമീറ്റര്‍ ഗെയില്‍ പൈപ്പ്ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചപ്പോൾ  കേരളം പുതിയൊരു വികസന ചരിത്രം കുറിച്ചു. പൈപ്പിലൂടെ പ്രവഹിക്കുന്ന ദ്രവീകൃത പ്രകൃതിവാതകം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ജ്വലിപ്പിക്കുക മാത്രമല്ല, ഇന്ധന ഉപഭോഗത്തില്‍ വിപ്ളവകരമായ മാറ്റവും കുറിക്കും. വികസനപദ്ധതികളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും കൂട്ടായ്‌മയുടെയും തെളിവ് കൂടിയാണ് കൊച്ചി മംഗലാപുരം എല്‍.എന്‍.ജി പൈപ്പ്ലൈന്‍ 4493 കോടി രൂപ ചെലവഴിച്ചാണ് പൈപ്പ്ലൈന്‍ പൂര്‍ത്തിയാക്കിയത്. പൈപ്പ്ലൈന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിന് പ്രതിവര്‍ഷം ആയിരം കോടി രൂപ വരെ നികുതിവരുമാനം ലഭിക്കും. 

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കാനും കൂടുതല്‍ വ്യവസായങ്ങള്‍ ആരംഭിക്കാനും പൈപ്പ്ലൈന്‍ സഹായിക്കും. വില കുറഞ്ഞ എല്‍.എന്‍.ജി ഇന്ധനമായി സ്വീകരിക്കുന്നതോടെ വ്യവസായങ്ങളുടെ ഉത്പാദനച്ചെലവ് കുറയ്ക്കാനാകും. എല്‍.എന്‍.ജിയില്‍ നിന്ന് കാര്‍ബണ്‍ പുറംതള്ളുന്നത് കുറവായതിനാല്‍ മലിനീകരണവും കുറയും.


വൈകിയത് ഏഴുവര്‍ഷം


2013 ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പൈപ്പ്ലൈന്‍ പദ്ധതിയാണ് ചില 

സംഘടനകളുടെ പ്രതിഷേധത്തില്‍ കുരുങ്ങി ഏഴു വര്‍ഷം വൈകിയത്. പദ്ധതിക്കെതിരെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ മറികടന്നാണ് പിണറായി സർക്കാർ പദ്ധതി സഫലമാക്കിയത്.


നൂറ്റാണ്ടിന്റെ ഇന്ധനം എന്ന് വിശേഷിപ്പിക്കുന്ന പ്രകൃതിവാതകം രാജ്യത്ത് ലഭ്യമാക്കാന്‍ കൊച്ചിയിലും ഗുജറാത്തിലെ ദഹേജിലും ടെര്‍മിനലുകളും പൈപ്പ്ലൈനുകളും സ്ഥാപിക്കാന്‍ രണ്ടു പതിറ്റാണ്ട് മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ടിടത്തും ഒരേസമയം ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചെങ്കിലും കൊച്ചിയില്‍ നടപടികള്‍ ഇഴഞ്ഞു. 2004 ഏപ്രിലില്‍ ദഹേജിലെ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. 2007 ജൂലായില്‍ നിര്‍മ്മാണം ആരംഭിച്ച കൊച്ചി ടെര്‍മിനല്‍ 2013 ലാണ് കമ്മിഷന്‍ ചെയ്തത്. നിശ്ചയിച്ചതിലും രണ്ടുവര്‍ഷം വൈകി.


ടെര്‍മിനലിനൊപ്പം എറണാകുളം ജില്ലയില്‍ 48 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചു. കൊച്ചിയിലെ ഫാക്‌ട് ഉള്‍പ്പെ‌ടെയുള്ള വ്യവസായങ്ങള്‍ക്ക് എല്‍.എന്‍.ജി ലഭ്യമാക്കനാണ് ആദ്യഘട്ടം പൈപ്പ് സ്ഥാപിച്ചത്. 2013 മുതല്‍ ഫാക്‌ട് എല്‍.എന്‍.ജി സ്വീകരിച്ചു തുടങ്ങി.


കൊച്ചിയില്‍ ഇറക്കുമതി ചെയ്യുന്ന എല്‍.എന്‍.ജി രണ്ടു പൈപ്പ്ലൈനുകള്‍ വഴി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും എത്തിക്കാനായിരുന്നു പദ്ധതി. കൊച്ചിയില്‍ ആരംഭിക്കുന്ന പൈപ്പ് ലൈന്‍ പാലക്കാട് ജില്ലയിലെ കൂറ്റനാടു നിന്ന് രണ്ടായി പിരിയും. കൂറ്റനാട് നിന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വഴി മംഗലാപുരം വരെ നീളും. കൂറ്റനാട്ടു നിന്ന് വാളയാര്‍, കോയമ്പത്തൂര്‍, സേലം വഴി ബംഗളൂരുവില്‍ എത്തുന്നതാണ് രണ്ടാം പൈപ്പ്ലൈന്‍. വാളയാര്‍ വരെ പൈപ്പ്ലൈന്‍ പൂര്‍ത്തിയായിട്ടുണ്ട്.

No comments