സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍; കത്ത് സമരപ്പന്തലില്‍ എത്തിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാരിന്റെ കത്ത്. ഉദ്യോഗസ്ഥരാണ് കത്ത് സമരപന്തലിൽ എത്തിച്ചത്. കത്ത് കൊണ്ടുവന്നതായും മേല്‍വിലാസത്തിലുള്ളയാൾ ഇല്ലാത്തതിനാൽ തിരികെ കൊണ്ടുപോയെന്നും ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ലയ രാജേഷ് പറഞ്ഞു. മേൽവിലാസം രേഖപ്പെടുത്തി കത്ത് വീണ്ടും കൊണ്ടുവരുമെന്നും ലയ പറഞ്ഞു. റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി റിജുവിന്റെ പേരിലായിരുന്നു കത്ത്. റിജു പരീക്ഷയുമായി ബന്ധപ്പെട്ട് നാട്ടിലാണ്. ഉള്ളടക്കം എന്താണെന്നു വ്യക്തമല്ലെന്നു ഉദ്യോഗാർഥികൾ പറഞ്ഞു.
സര്‍ക്കാരിന്റെ കത്തുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരവേദിയിലെത്തിയത്. റിജുവിന് പകരം സമരത്തിന് നേതൃത്വം നല്‍കുന്ന ലയ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കുള്ള ക്ഷണമെന്നാണ് സൂചനയെന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധി ലയ പ്രതികരിച്ചു. സി പി ഒ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങാന്‍ നിര്‍ദേശമുണ്ട്. ചര്‍ച്ചയ്ക്ക് പ്രതിനിധികളായി പങ്കെടുക്കുന്ന മൂന്ന് ഉദ്യോഗാര്‍ഥികളുടെ പേരുകള്‍ സെപഷ്യല്‍ ബ്രാഞ്ച് ശേഖരിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാരിനു സിപിഎം സെക്രട്ടേറിയറ്റ് നിർദേശം നൽകിയിരുന്നു. ഉദ്യോഗാർഥികളുടെ സമരത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണമെന്നു യോഗത്തിൽ അഭിപ്രായം ഉയർന്നു. ചർച്ചയ്ക്ക് തയ്യാറാവണമെന്ന് ഗവർണറും ആവശ്യപ്പെട്ടതായാണ് സൂചന. ചർച്ച വേണ്ടെന്ന നിലപാട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.
പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിലെ പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 26 ദിവസം പിന്നിട്ടു. സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം 13ാം ദിവസത്തിലേക്ക് കടന്നു. മന്ത്രിതല ചർച്ചയാണ് ഉദ്യോഗാർത്ഥികൾ പ്രതീക്ഷിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്തതടക്കം സർക്കാർ കൈകൊണ്ട നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്താനാണ് തീരുമാനം. ഉപാധികളില്ലാതെ സർക്കാർ ചർച്ച നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യം. എന്നാൽ, സർക്കാർ ചർച്ചക്ക് ഒരുങ്ങുമ്പോഴും വ്യക്തമായ ഫോർമുലയില്ല. കൂടുതലൊന്നും ചെയ്യാനില്ലെന്ന വാദമാകും സർക്കാർ ചർച്ചയിലും അറിയിക്കുക.

No comments