Breaking News

വോട്ടര്‍മാരെ കൂട്ടത്തോടെ ജില്ലയിലേക്ക് കൊണ്ടുവരുന്നത് തടയും; സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം പരിശോധന തുടങ്ങി: കളക്ടര്‍



വോട്ടര്‍മാരെ കൂട്ടത്തോടെ ജില്ലയിലേക്ക് കൊണ്ടുവരുന്നതും പണം, മദ്യം, ആയുധ ശേഖരം, മയക്കുമരുന്ന് കടത്തും തടയാന്‍ അതിര്‍ത്തികളില്‍ വിന്യസിച്ച സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം പരിശോധനകള്‍ തുടങ്ങിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള 17 ചെക്ക് പോസ്റ്റുകളിലും കണ്ണൂര്‍ ജില്ലാതിര്‍ത്തിയിലുള്ള മൂന്ന് ചെക്ക് പോസ്റ്റുകളിലുമാണ് ടീമിനെ വിന്യസിച്ചത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ചിലവുകള്‍ നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച ഈ സംഘത്തില്‍ ഒരു മജിസ്‌ട്രേറ്റ്, ഒരു വീഡിയോഗ്രാഫര്‍, നാല് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉണ്ടാവും. പണം, അനധികൃത മദ്യം, ആയുധങ്ങള്‍, തുടങ്ങിയ സംശയാസ്പദമായ രീതിയില്‍ കടത്തുന്നതും സംഘം പരിശോധിക്കും.

മാതൃകാ പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ഇലക്ഷന്‍ കമ്മീഷന്റെ സി വിജില്‍ ആപ്പ് ഉപയോഗിച്ച് ഫോട്ടോ സഹിതം പരാതി നല്‍കാമെന്നും നൂറ് മിനിറ്റിനകം പരാതിയില്‍ ഇടപെട്ടതായി നിങ്ങള്‍ക്ക് സന്ദേശം ലഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പൊതുഇടങ്ങളില്‍ കൊടികളോ പ്രചാരണ സാമഗ്രികളോ പാടില്ല. ഇവ നീക്കാനായി ആറ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നു. 16 വീഡിയോ സര്‍വൈലന്‍സ് ടീമുകളുമുണ്ട്. 

ക്രമസാമാധാന പാലനത്തിനായി 96 അംഗങ്ങള്‍ വീതമുള്ള രണ്ട് കമ്പനി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ജില്ലയിലെത്തിയതായി കളക്ടര്‍ അറിയിച്ചു. അന്‍പത് ശതമാനം ബൂത്തുകളില്‍ വെബ് കാസ്റ്റിങ്, വീഡിയോ കാസ്റ്റിങ് സംവിധാനം ഒരുക്കും. ഇവിടങ്ങളില്‍ മൈക്രോ ഒബ്‌സര്‍വമാരും ഉണ്ടാവും. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരിക്കും മൈക്രോ ഒബ്‌സര്‍വമാര്‍. ജില്ലയില്‍ 44 ക്രിട്ടിക്കല്‍ ബൂത്തുകളും 49 വള്‍നറബിള്‍ ലൊക്കേഷനുകളുമാണുള്ളത്. 

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ബൂത്തുകളില്‍ വിതരണം ചെയ്യാന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാക്സിനേഷന്‍ നല്‍കാനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായി.

പോളിങ് ബൂത്തുകളില്‍ മൂന്ന് ക്യൂ സംവിധാനം ഒരുക്കും. സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിവര്‍ക്കായി പ്രത്യേക വരികളും ട്രാന്‍സ് ജെന്‍ഡര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കായി മൂന്നാമത് ഒരു ക്യൂവും കൂടി സജ്ജീകരിക്കും. 

തെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്വേഷണങ്ങള്‍ക്ക് കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. 1950, 04994-255 323, 04994-255 324, 04994-255 325 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണത്തിന് മൈതാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച അപേക്ഷകള്‍ ഉള്‍പ്പെടെ അനുമതികള്‍ക്കായി ഇ-സുവിധ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താം.


ആകെ വോട്ടര്‍മാര്‍


ജില്ലയിലെ ജനസംഖ്യ (2011): 1307375

ജില്ലയിലെ പ്രതീക്ഷിത ജനസംഖ്യ (2021): 1402929

ജില്ലയിലെ ആകെ വോട്ടര്‍മാര്‍: 1035042+ 1613 സര്‍വീസ് വോട്ടര്‍മാര്‍

പുരുഷ വോട്ടര്‍മാര്‍: 505798, സ്ത്രീ വോട്ടര്‍മാര്‍: 529241, ഭിന്നലിംഗം: മൂന്ന്


ആകെ പോളിംഗ് ബൂത്തുകള്‍


നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് 19 വ്യാപന സാധ്യത പരിഗണിച്ച്  ആയിരത്തിലധികം വോട്ടര്‍മാരുള്ള പോളിംഗ് സ്‌റ്റേഷനുകളില്‍ ഓക്‌സിലിയറി പോളിംഗ് സ്‌റ്റേഷനുകള്‍ (പോളിംഗ് ബൂത്തുകള്‍) നിര്‍മ്മിക്കും. ജില്ലയില്‍ 608 ഓക്‌സിലിയറി പോളിംഗ് സ്‌റ്റേഷനുകള്‍ കണക്കാക്കിയിട്ടുണ്ട്. 11 താല്‍ക്കാലിക പോളിംഗ് ബൂത്തുകള്‍ തയ്യാറാക്കും.

ജില്ലയില്‍ 983 മെയിന്‍ ബൂത്തുകളും 608 ഓക്‌സിലിയറി ബൂത്തുകളും ഉള്‍പ്പെടെ ആകെ 1591 ബൂത്തുകള്‍ ഉണ്ടാവും. ഇവ 524 പോളിംഗ് ലൊക്കേഷനുകളിലാണ്.

No comments