മൈസൂരിൽ വാഹനപരിശോധനയ്ക്കിടെ ബൈക്ക് അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു കോപാകുലരായ നാട്ടുകാർ ട്രാഫിക് പൊലീസിനെ അക്രമിച്ചു
ബംഗളൂരു: മൈസൂരുവില്‍ വാഹന പരിശോധനയ്ക്കിടെ ബൈക് അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇതേതുടര്‍ന്ന് ട്രാഫിക് പൊലീസിനെ നാട്ടുകാര്‍ തല്ലി. പൊലീസുകാരുടെ വാഹനവും ജനം തല്ലിത്തകര്‍ത്തു. പരിശോധനക്കായി ബൈക് തടയവെയാണ് അപകടമുണ്ടായതെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ മര്‍ദനം. യൂനിഫോമിലുള്ള പൊലീസുകാരനെ ജനം നടുറോഡില്‍ മര്‍ദിക്കുന്നതും തല്ലുകൊണ്ട് പൊലീസുകാരന്‍ ഓടുന്നതും അടക്കമുള്ള വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കഴിഞ്ഞദിവസം മൈസൂരു റിങ് റോഡിന് സമീപത്തെ പൊലീസ് ചെക്ക് പോസ്റ്റിലാണ് അപകടത്തിനിടയാക്കിയ സംഭവം. ബൈക് യാത്രികരായിരുന്ന ദേവരാജ്, സുരേഷ് എന്നിവരാണ് അപകടത്തില്‍പെട്ടത്.
ബൈക്ക് ഓടിച്ച ദേവരാജ് വീഴ്ചയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരണെപ്പട്ടു.
ഇതിനിടെ പരിശോധനയ്ക്കായി പൊലീസ് തടയാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതോടെ പൊലീസ് ചെക്ക് പോസ്റ്റില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന അസി. എസ് ഐമാരായ സ്വാമി നായിക്, മദ്ദെഗൗഡ, ആംഡ് പൊലീസ് കോണ്‍സ്റ്റബിള്‍ മഞ്ജു എന്നിവരെ ജനം കൈയേറ്റം ചെയ്യുകയായിരുന്നു.
മര്‍ദനവുമായി ബന്ധപ്പെട്ട് മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായി മൈസൂരു സിറ്റി പൊലീസ് അറിയിച്ചു. എന്നാല്‍, പരിശോധനയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ലോറിയുമായി കൂട്ടിയിടിച്ചാണ് ബെക് അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറയുന്നു. ലോറി ഡ്രൈവര്‍ക്കെതിരെ ഐ പി സി 304 എ വകുപ്പു പ്രകാരം കേസെടുക്കുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തു.
No comments