Breaking News

പി.എസ്‌.സി ആദ്യ പൊതുപ്രാഥമിക പരീക്ഷ ഇന്ന്



തിരുവനന്തപുരം:പ്ലസ് ടു അടിസ്ഥാനയോഗ്യതയായുള്ള വിവിധ തസ്തികകളിലേക്ക്‌ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനുള്ള  പൊതുപ്രാഥമിക പരീക്ഷ രണ്ടു ദിവസങ്ങളിൽ. ആദ്യ  പരീക്ഷ ശനിയാഴ്ചയും രണ്ടാമത്തേത്‌ 18നും  നടക്കും. പകൽ 1.30 മുതൽ 3.15വരെയാണ്‌ പരീക്ഷ. ആകെ 6,58,513 പേർ‌ പങ്കെടുക്കും. ശനിയാഴ്ച 4,01,238 പേരും 18ന്‌ 2,58,513 പേരും പരീക്ഷയെഴുതും.  വിവിധ വകുപ്പുകളിൽപ്പെട്ട അമ്പതോളം തസ്‌തികയിലേക്കാണ്‌ ഈ പരീക്ഷകൾ.


ആദ്യഘട്ട പരീക്ഷയ്ക്ക്‌ ശേഷം തസ്‌തികയും വിദ്യാഭ്യാസ യോഗ്യതയും കണക്കാക്കി വ്യത്യസ്തമായ കട്ട്‌ ഓഫ്‌ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ ലിസ്റ്റ്‌ തയാറാക്കും. ഇവർക്കായി രണ്ടാംഘട്ട പരീക്ഷ നടത്തി അതിന്റെ അടിസ്ഥാനത്തിൽ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കും. ഈ പരീക്ഷ ഒഎംആർ രീതിയിലോ അല്ലെങ്കിൽ ഓൺലൈനായോ നടക്കും. രണ്ടാംഘട്ട പരീക്ഷ പൂർണമായും തസ്‌തികയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയായിരിക്കും. ഒപ്പം ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസയോഗ്യതയെയും അളക്കുന്നതാകും ചോദ്യങ്ങൾ. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലുകളിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്, കമീഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലുമൊരു തിരിച്ചറിയൽ  രേഖ (അസ്സൽ) എന്നിവ സഹിതം പരീക്ഷാകേന്ദ്രത്തിൽ പകൽ 1.30ന്‌ മുമ്പ്‌ ഹാജരാകണം. കോവിഡ് ബാധിതരായ ഉദ്യോഗാർഥികൾ പരീക്ഷ എഴുതാൻ ജില്ലാ ഓഫീസർക്ക് അപേക്ഷ നൽകണം. ഫെബ്രുവരി 20, 25, മാർച്ച് ആറ്‌, 13 എന്നീ തീയതികളിലായി നടന്ന പത്താം ക്ലാസ്‌ അടിസ്ഥാന യോഗ്യതയായ പ്രാഥമിക പരീക്ഷയിൽ പത്ത്‌ ലക്ഷത്തിലധികം പേർ പങ്കെടുത്തിരുന്നു.


ആർബിഐ പരീക്ഷയുള്ളവർക്ക്‌ 18ന്‌


ശനിയാഴ്ച നടക്കുന്ന പിഎസ്‌സി പ്രാഥമിക പരീക്ഷയിലും ആർബിഐ നടത്തുന്ന പരീക്ഷയിലും ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് 18ന്‌ പരീക്ഷ എഴുതാം.  തെളിവുകൾ സഹിതം അപേക്ഷ നൽകിയവർക്കാണ്‌ തീയതി മാറ്റി നൽകിയതെന്ന്‌ പിഎസ്‌സി അറിയിച്ചു.

No comments