സിഗാർ എൻഡ്റോട്ട് ; ചുള്ളിക്കര കൊട്ടോടിയിൽ നേന്ത്രവാഴയ്ക്ക് അപൂർവ രോഗബാധ
രാജപുരം: കൊട്ടോടിയിൽ നേന്ത്രവാഴ കൃഷിക്ക് അപൂർവ രോഗബാധ. കൊട്ടോടി വാഴവളപ്പിലെ ചേവിരി നാരായണൻ നായരുടെ വാഴത്തോട്ടത്തിലാണ് കായ്കൾക്ക് സിഗാർ എൻഡ് റോട്ട് എന്ന അപൂർവ രോഗബാധ കാണപ്പെടുന്നത്.
മൂപ്പെത്താത്ത നേന്ത്രക്കായകളുടെ വാലറ്റം പകുതി കത്തിച്ച് കെടുത്തിയ സിഗരറ്റ് പോലെ കറുത്തു വിണ്ടുകീറി നിൽക്കുന്നതും തുടർന്ന് കായകൾ മൂപ്പെത്താതെ തന്നെ പഴുത്തു നശിക്കുന്നതുമാണ് ഈ രോഗത്തിന്റെ ലക്ഷണം. ഇതോടെ രോഗബാധയേറ്റ കുലകൾ ഉപയോഗശൂന്യമാകുന്നു.
സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയ 40 വാഴക്കന്നുകളാണ് നാരായണൻ നായർ നട്ടത്. ഇതിൽ കുല വന്ന 20 വാഴകളിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൊട്ടടുത്തുതന്നെ നേരത്തേ നട്ട പാളയംകോടൻ, നെയ്പ്പൂവൻ തുടങ്ങിയ നാടൻ വാഴകളുണ്ടെങ്കിലും അവയ്ക്കൊന്നും രോഗബാധ ഉണ്ടായിട്ടില്ല.
എന്നാൽ രോഗം ബാധിച്ച നേന്ത്രവാഴകളുടെ കന്നുകൾ വീണ്ടും നട്ടാൽ അവയ്ക്കും രോഗബാധ ഉണ്ടാകാനിടയുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. വെർട്ടിസീലിയം തിയോബ്രോമെ, ട്രൈക്കോതീഷിയം റോസിയം, ബോട്രിഡിപ്ലോഡിയ തിയബ്രോമെ എന്നീ കുമിളുകളാണ് രോഗബാധയ്ക്ക് കാരണമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പകുതി മൂപ്പായ കായ്കൾക്കാണ് രോഗബാധ ഏൽക്കുന്നത്.
കാറ്റിലൂടെയും മഴയിലൂടെയും വെള്ളത്തിലൂടെയും രോഗപ്പകർച്ച ഉണ്ടാകാനും സാധ്യതയുണ്ട്. രോഗബാധയേറ്റ കുലകളും വാഴകളും ഉടൻ നശിപ്പിക്കുകയും ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതമോ ഫൈറ്റോലാൻ എന്ന കുമിൾനാശിനി മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയതോ തോട്ടത്തിൽ തെളിച്ചുകൊടുക്കുകയും ചെയ്താൽ രോഗപ്പകർച്ച തടയാനാകും.
No comments