അടക്കാത്തോട് നാരങ്ങത്തട്ടിൽ ഒരാഴ്ച്ചയ്ക്കിടെ എട്ടുപേർക്ക് ഡെങ്കിപ്പനി
അടക്കാത്തോട്: ഒരാഴ്ചയ്ക്കിടെ അടക്കാത്തോട് നാരങ്ങത്തട്ടിൽ എട്ടുപേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇവർ വിവിധ ആസ്പത്രികളിൽ ചികിത്സതേടി. നിലവിൽ രണ്ടുപേർ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിയിലും രണ്ടുപേർ വീട്ടിലും ചികിത്സയിലാണ്. ഒരാഴ്ചമുമ്പ് പ്രദേശത്തെ മൂന്നുകുട്ടികളിൽ ശർദ്ദി, ഒഴിച്ചിൽ തുടങ്ങിയവ ഉണ്ടായതോടെ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി കണ്ടെത്തിയതെന്ന് ആറാം വാർഡിലെ പഞ്ചായത്തംഗം ഷാൻറി സജി പറഞ്ഞു.
പിന്നീട് രണ്ടുദിവസത്തിനുള്ളിൽ മൂന്നുപേർക്കും ചൊവ്വാഴ്ച രണ്ടുപേർക്കുമാണ് രോഗം കണ്ടെത്തിയത്. ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി. വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിലെത്തി സർവേ നടത്തിയിരുന്നു. എങ്കിലും കൃത്യമായ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും ഷാൻറി സജി പറഞ്ഞു. നിലവിൽ മൂന്നുപേർക്കാണ് ഇവിടെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അധിക്യതർ അറിയിച്ചു. മറ്റു ചിലർക്കും സമാന ലക്ഷണങ്ങൾ കണ്ടെത്തി.
ആറാം വാർഡിലുള്ളവരെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി. കൊക്കോത്തോട്ടം, ഫ്രിഡ്ജ് എന്നിവയിൽ കൂത്താടികൾ വളരുന്ന സാഹചര്യങ്ങൾ കണ്ടെത്തി.
ഉറവിട നശീകരണവും കൊതുകുവല വിതരണവും നടത്തി. വ്യാഴാഴ്ചയും ശനിയാഴ്ചയും പ്രദേശത്ത് ആരോഗ്യ വകുപ്പ് സംഘം സന്ദർശനം നടത്തും. ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു
No comments