'പിണറായി ഇടതുപക്ഷത്തിന്‍റെ ടീം ലീഡര്‍' നിലപാടില്‍ വ്യക്തത വരുത്തി പി ജയരാജന്‍
പാർട്ടിയാണ് ക്യാപ്റ്റനെന്ന നിലപാടിൽ വിശദീകരണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. എൽ.ഡി.എഫിന്‍റെ ടീം ലീഡർ പിണറായി വിജയൻ തന്നെയാണ്. സ്വാഭാവികമായും പിണറായിയോട് ജനങ്ങൾക്ക് ആദരവും സ്നേഹവുമുണ്ടാകും. ഇതാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉദ്ദേശിച്ചത്. പാർട്ടി തന്നെ ഒതുക്കിയെന്ന കെ സുധാകരന്‍റെ പ്രസ്താവന കണ്ടെന്നും സ്ഥാനാർഥിയാകാൻ കഴിയാത്ത നൈരാശ്യം മറ്റുള്ളവരോട് തീർക്കേണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതിൽ പ്രതികരണവുമായി പി. ജയരാജൻ രംഗത്തെത്തിയത്. 'എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ'. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി ജയരാജന്‍റെ പരാമര്‍ശം.
ഇന്നലത്തെ എന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങൾ ദുരുദ്ദേശപരമായാണ് ചർച്ചയാക്കിയത്. സിപിഎമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമം. ഇത് വിജയിക്കില്ല. സർവ്വേ റിപ്പോർട്ടുകളിൽ പിണറായിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചിച്ച സാഹചര്യത്തിലാണ് ഈ ശ്രമം. പാർട്ടി എന്നെ ഒതുക്കിയെന്ന് പറയുന്ന സുധാകരന്‍ കോൺഗ്രസ്സ് സ്ഥാനാർഥി പട്ടികയിലെ നൈരാശ്യം അദ്ദേഹം തന്നെ പരസ്യമാക്കിയതാണ്. അത് മറ്റുള്ളവരുടെ ചുമലിൽ കെട്ടിവെക്കണ്ടതില്ല. എൽഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അതിന്റെ ടീം ലീഡറാണ് സഖാവ് പിണറായി. പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പി.ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പാട്ടെഴുതിയും ഫോട്ടോ വച്ചും ടാറ്റൂ ചെയ്തും ചിലര്‍ ഇഷ്ടം പ്രകടിപ്പിക്കും. കോടിയേരി പറഞ്ഞതുപോലെ പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ, വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ് എന്നു പറഞ്ഞാണ് പി.ജയരാജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
No comments