Breaking News

പാനൂർ മൻസൂർ വധക്കേസിലെ പ്രതി രതീഷിൻ്റെ മരണത്തിൽ ദുരൂഹത; ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്



കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രതീഷിന്റെ മൃതദേഹത്തിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനു പിന്നാലെ വടകര റൂറല്‍ എസ് പി മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ അർദ്ധരാത്രിയോടെയാണ് വടകര റൂറല്‍ എസ്.പി രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തിയത്.

രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ട മരവും സമീപ പ്രദേശങ്ങളും അദ്ദേഹം പരിശോധിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു പിന്നാലെ പെട്ടെന്നുള്ള എസ്.പിയുടെ സന്ദര്‍ശനം ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം വർദ്ധിപ്പിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും. മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം ഇന്ന് വിശദ പരിശോധനക്കായി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ചെക്യാട് എത്തും. ഏപ്രില്‍ ഒന്‍പതിനാണ് രതീഷിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ യു ഡി എഫ് ആരോപിച്ചിരുന്നു.




കുറ്റാരോപിതനായ കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതക്കത്തിനു ശേഷം രതീഷ് ഒളിവിലായിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. മന്‍സൂര്‍ വധക്കേസില്‍ രണ്ടാം പ്രതിയാണ് രതീഷ്.

കോഴിക്കോട് ചെക്യാടിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം രതീഷിന്റെ വീട്ടില്‍ എത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ രതീഷിന് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതേസമയം പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

No comments