വരക്കാട്-പറമ്പ അശാസ്ത്രീയ റോഡ് നിർമ്മാണം; മങ്കം-മയിലുവള്ളി വളവിലെ ജപ്പാൻ കുടിവെള്ള പൈപ്പ്ലൈൻ കുഴി അപകടങ്ങൾക്ക് കാരണമാകുന്നു
വെള്ളരിക്കുണ്ട്: വരക്കാട്- പറമ്പ മെക്കാഡം റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം മങ്കത്തിനും മയിലുവള്ളിക്കും ഇടയിലുള്ള വളവിൽ അപകടങ്ങൾ പതിവാകുന്നു. വെള്ളരിക്കുണ്ട് സ്വദേശികളായ 2 വിദ്യാർത്ഥികൾ തലനാരിഴയ്ക്കാണ് പരിക്കുകളോടെ ഇന്ന് രക്ഷപെട്ടത്. രാവിലെ ചെറുപുഴ കോളേജിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വെള്ളരിക്കുണ്ട് നിന്നും ചെറുപുഴയിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർത്ഥികൾ കുഴിയിൽ പെട്ട് തെറിച്ച് വീഴുകയായിരുന്നു. തല റോഡിലിടിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ ക്ഷതമേറ്റില്ല. എന്നാൽ ഹെൽമറ്റിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. ഇതിന് പുറമെ വിദ്യാർത്ഥികളുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാർത്ഥികളെയും വാഹനത്തെയും റോഡിൽ നിന്നും മാറ്റിയത്. ഇവരെ പിന്നീട് ചെറുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജപ്പാൻ കുടിവെള്ള പൈപ്പ്ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സ്ലാബ് തകർന്നാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം ഇപ്പോൾ റോഡിൽ തന്നെയാണ് ഈ സ്ലാബും കുഴിയുമുള്ളത്.
മങ്കത്ത് നിന്നും എളേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഈ വളവിലൂടെ ഇടത് വശം ചേർന്ന് വേഗത്തിൽ പോകുമ്പോൾ ആകസ്മികമായി തന്നെ പെട്ടെന്ന് ഈ കുഴിയിൽ വീഴുന്ന അവസ്ഥയാണുള്ളത്. ഇതിനോടകം നിരവധി ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് സമീപവാസിയായ സുരേശൻ മങ്കം പറയുന്നു. കുഴിയിൽ പെടുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് റോഡരികിലെ മൈൽകുറ്റി തകർന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അധികൃതർ ഇടപെട്ട് പ്രശ്നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
No comments