കണ്ണൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് എട്ടു കിലോയോളം കഞ്ചാവ്
കണ്ണൂർ: ചൊക്ലിയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. പെരിങ്ങാടി സ്വദേശി എൻ. കെ. അശ്മീർ (29) ആണ് പിടിയിലായത്.
ഒന്നരമാസക്കാലമായി ഇയാൾ ചൊക്ലി കാത്തിരത്തിൻ കീഴിൽ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി എക്സൈസ് കണ്ടെത്തി. പരിശോധനയിൽ 7 കിലോ 950ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
സംസ്ഥാനത്തിനു പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയിലെ പ്രധാന ചെറുകിടക്കാർക്ക് എത്തിച്ചു വിൽപ്പന ചെയ്യുന്നാളാണ് പ്രതി എന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിരീക്ഷണം കർശനമായതിനാൽ വൻ തുകയ്ക്കാണ് മയക്കുമരുന്നുകൾ കച്ചവടം ചെയ്തിരുന്നത്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും, കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഷാഡോ ടീമും, എക്സൈസ് കമ്മീഷറുടെ ഉത്തര മേഖലാ സ്ക്വാഡും സംയുക്തമായിയാണ് പ്രതിയെ കുടുക്കാൻ വലവിരിച്ചത്.
അശ്മീറിനെ ചോദ്യം ചെയ്തതിൽ നിന്ന് കഞ്ചാവു കടത്തിലെ പ്രധാന കണ്ണികളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രിവൻ്റീവ് ഓഫീസർ കെ. ശശി കുമാർ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, എം.കെ. പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനേഷ് നരിക്കോടൻ, യു. സ്മിനീഷ്, ഡെപ്യൂട്ടി എക്സൈസ് ഷാഡോ ടീമംഗങ്ങളായ കെ. ബിനീഷ് , സി.കെ. സജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മദ്യ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അൻസാരി ബീഗു അറിയിച്ചു
No comments