Breaking News

രണ്ടാം പിണറായി മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങൾ കെ കെ ശൈലജയും പുറത്ത്


തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് ഇടമില്ല. നിലവിലുള്ള എല്ലാവരെയും ഒഴിവാക്കി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് രണ്ടാം പിണറായി വിജയൻ സർക്കാർ. അതേസമയം, കെ കെ ശൈലജ ടീച്ചർ പാർട്ടി വിപ്പ് ആകുമെന്നാണ് റിപ്പോർട്ടുകൾ.

സി പി എം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.

സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെയും പാർട്ടി വിപ്പായി കെ കെ ശൈലജ ടീച്ചറെയും പാർട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷനായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ,എം എ ബേബി എന്നിവർ പങ്കെടുത്തു.

പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചർ മന്ത്രിസഭയിൽ നിന്ന് പുറത്തായത്. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സി പി എമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവ് ആയിരുന്നു ശൈലജ ടീച്ചർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യമേഖലയുടെ മികച്ച പ്രകടനം ലോകശ്രദ്ധ നേടിയിരുന്നു.

രണ്ടാം പിണറായി സർക്കാരിലും കെ കൈ ശൈലജ തന്നെ മന്ത്രിയാകുമെന്ന് പാർട്ടി പ്രവർത്തകരും ഇടതുപക്ഷ സഹയാത്രികരും പ്രതീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് നടന്നത്.

No comments