Breaking News

എം ലിജു ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു; രാജി സന്നദ്ധത അറിയിച്ച് സതീശൻ പാച്ചേനി


ആലപ്പുഴ/ കണ്ണൂർ: എം ലിജു ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജികത്ത് കെപിസിസിക്ക് കൈമാറി. ജില്ലയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ആലപ്പുഴയില്‍ ഒറ്റ സീറ്റില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. എട്ട് സീറ്റിലും എല്‍ഡിഎഫാണ് വിജയിച്ചത്.


ആലപ്പുഴ ജില്ലയിലെ വിജയികൾ

ആലപ്പുഴ- പി പി ചിത്തരഞ്ജന്‍ (എൽഡിഎഫ്) - ഭൂരിപക്ഷം- 11,644

അമ്പലപ്പുഴ- എച്ച് സലാം (എൽഡിഎഫ്) - ഭൂരിപക്ഷം -11,125

ഹരിപ്പാട്- രമേശ് ചെന്നിത്തല (യുഡിഎഫ്) - ഭൂരിപക്ഷം 13,666

അരൂര്‍- ദലീമ ജോജോ (സിപിഎം) - ഭൂരിപക്ഷം 7013

ചേര്‍ത്തല- പി പ്രസാദ് (എൽഡിഎഫ്)- ഭൂരിപക്ഷം 7595

കായംകുളം- യു പ്രതിഭ (എൽഡിഎഫ്)- ഭൂരിപക്ഷം 6517

ചെങ്ങന്നൂര്‍- സജി ചെറിയാന്‍ (എൽഡിഎഫ്)- ഭൂരിപക്ഷം 31,984

കുട്ടനാട്- തോമസ് കെ തോമസ് (എൽഡിഎഫ്) - ഭൂരിപക്ഷം 5516

മാവേലിക്കര- എം സ് അരുണ്‍കുമാര്‍ (എൽഡിഎഫ്)- ഭൂരിപക്ഷം 24,587


കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ്. കണ്ണൂര്‍ തിരിച്ചു പിടിക്കാമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നും യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും വിചാരിച്ച ഭൂരിപക്ഷം ഉണ്ടായില്ലെന്നും സതീശന്‍ പാച്ചേനി വിലയിരുത്തി. കോണ്‍ഗ്രസ് അടിത്തട്ടില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും സതീശന്‍ പാച്ചേനി മുന്നോട്ട് വെച്ചു. കൂത്തുപറമ്പും അഴീക്കോടും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. പരാജയഭാരം നേതൃത്വത്തിന് ഉണ്ട്. അനിവാര്യമായ മാറ്റം കണ്ണൂരിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


‘കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു. കണ്ണൂരിലെ സ്വാധീനമേഖലകളില്‍ വോട്ട് നഷ്ടപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തോല്‍പ്പിക്കാന്‍ ശ്രമമുണ്ടായോ എന്ന് പരിശോധിക്കും. സംസ്ഥാന തലം മുതല്‍ അഴിച്ചുപണി വേണം. ഡിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാര്‍. പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്.’- രാജി സന്നദ്ധത അറിയിച്ച് സതീശന്‍ പാച്ചേനി പറഞ്ഞു.


ബിജെപി വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മറിച്ചുവെന്നാരോപിച്ച് പാച്ചേനി ബൂത്ത് തലത്തില്‍ പരിശോധന നടത്തി കാര്യങ്ങള്‍ നടത്തുമെന്നും പറഞ്ഞു. ‘ബിജെപിയുടെ ഒരു വിഭാഗം ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് മറിച്ചു. അടിത്തട്ടിലെ പ്രവര്‍ത്തനം കേഡര്‍ സംവിധാനത്തിലേക്ക മാറണമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

No comments