Breaking News

അധികൃതരുടെ കണ്ണു തുറക്കാൻ വീണ്ടും ജലസമൃദ്ധമായി കിനാനൂർ കരിന്തളത്തെ കയനി സബ്‌സ്റ്റേഷൻ പ്രദേശം



കരിന്തളം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കയനിയിൽ സ്ഥാപിക്കുന്ന 400 കെ.വി. വൈദ്യുത സബ് സ്റ്റേഷൻ സ്ഥലം നാലുഭാഗവും പാറയാൽ ചുറ്റപ്പെട്ട കയനിയിലെ ഏറ്റവും താഴ്ന്നപ്രദേശമാണ്. കയനിയിലെ മുൻപ് വയലായിരുന്ന പ്രദേശം കൂടിയാണിത്.  അത് കൊണ്ട് തന്നെ മഴക്കാലത്ത്  വെള്ളം സംഭരിക്കുന്നതിലൂടെ നാടിന്റെ പ്രധാന ജലസംഭരണിയായി പ്രദേശം മാറുന്നു. ഇവിടെ മഴക്കാലത്ത് സംഭരിക്കുന്ന ജലമാണ് നൂറോളം കുടുംബങ്ങളുടെ കിണറുകൾ സമൃദ്ധമാക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത  മഴയിൽ പ്രദേശം വെള്ളത്താൽ മുങ്ങി. ജല സമൃദ്ധമായ ഈ കാഴ്ച കയനി നിവാസികളുടെ കാർഷിക സമൃദ്ധിയുടെ കാഴ്ച കൂടി ആണ്. എന്നാൽ സബ്‌സ്റ്റേഷൻ പദ്ധതി വരുന്നതോടെ പ്രദേശത്തെ വയലും തോടുമടങ്ങിയ ജൈവസമ്പത്ത് നഷ്ടമാകുമെന്ന് നാട്ടുകാർ ഭയക്കുകയാണ്. അത് കൊണ്ട് തന്നെ പദ്ധതി വരുന്നു എന്നറിഞ്ഞതോടെ ശക്തമായ എതിർപ്പാണ് അധികൃതരോട് നാട്ടുകാർ പ്രകടിപ്പിച്ചത്. പദ്ധതി നാടിന് നഷ്ടമാകരുതെന്നും അനുയോജ്യമായ തൊട്ടടുത്ത 10 ഏക്കറോളം സർക്കാർഭൂമി ഉണ്ടായിട്ടും ഇപ്പോൾ പണിയെടുക്കുന്ന 10 ഏക്കറോളം വയൽ ആയിരുന്നാൽ അത് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെടുന്നത്. ഉഡുപ്പിയിൽനിന്ന് കാസർകോട്ടേക്ക് 400 കെ.വി. വൈദ്യുതി എത്തിക്കുന്ന പദ്ധതി 900 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്.ഇതിനായി കമ്പനി കയനിയിൽ പത്തേക്കർ സ്ഥലം വിലയ്ക്ക് വാങ്ങുകയായിരുന്നു. ഇവിടെയൊരുങ്ങുന്ന സബ്സ്റ്റേഷനിൽനിന്ന് 220 കെ.വി.യായി വൈദ്യുതിയുടെ പ്രസരണശേഷി ചുരുക്കി കെ.എസ്.ഇ.ബി.ക്ക് അടക്കം വിൽക്കും. നിലവിൽ അരീക്കോട്-കാഞ്ഞിരോട് 220 കെ.വി. ലൈൻ വഴിയാണ് ജില്ലയിൽ വൈദ്യുതിയെത്തുന്നത്. ഇതിന് എന്തെങ്കിലും തടസ്സം നേരിട്ടാൽ ജില്ല ഇരുട്ടിലാകും. പദ്ധതി നഷ്ടമാകരുതെന്നും സമീപത്തെ സർക്കാർ ഭൂമിയിൽ നടപ്പാക്കണമെന്നുമാണ് ജനങ്ങൾ  ആവശ്യപ്പെടുന്നത്. 

വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്  സ്ഥലം എം.എൽ.എ. ഇ. ചന്ദ്രശേഖരനും എംപി രാജ്മോഹൻ ഉണ്ണിത്താനും സ്ഥലം സന്ദർശിക്കുകയും നാട്ടുകാരുടെ ആവശ്യപ്രകാരം വകുപ്പ് മന്ത്രിയെ അറിയിക്കുമെന്ന് പറഞ്ഞിരുന്നു. ആ ഒരു പ്രതീക്ഷയിലാണ് നാട്ടുകാർ. സ്ഥലം സന്ദർശിച്ചിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരെയും ഈ കാര്യം അറിയിച്ചതുമാണ്. തുടർനടപടി ഉണ്ടായില്ലെങ്കിൽ സമരപ്പന്തൽ കെട്ടി നിരാഹാര സമരം ഇരിക്കാനാണ് നാട്ടുകാരുടെ തീരുമാനം

No comments