മയക്കുമരുന്ന് നൽകി പതിനെട്ടുകാരിയെ പീഡിപ്പിച്ചു: കൂടുതൽ ഇരകളുണ്ടെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
പാലക്കാട്: പട്ടാമ്പിയിൽ മയക്കുമരുന്ന് നൽകി പെൺക്കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തൽ. തന്നെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഘം കൂടുതൽ പെൺകുട്ടികളെ സമാന രീതിയിൽ പീഡിപ്പിച്ചതായാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. വലിയ സംഘം ഇതിന്‍റെ പിന്നിലുണ്ടെന്നും പെൺകുട്ടി പറയുന്നു.
പട്ടാമ്പി കറുകപുത്തൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡനത്തിനിരയാക്കിയ സംഭവത്തിന് പിന്നില്‍ വലിയ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന സംശയമാണ് ഇതോടെ ഉയരുന്നത്. തന്‍റെ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ ലഹരി റാക്കറ്റില്‍ കുരുങ്ങിയിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നതെന്നും പെൺകുട്ടി പറയുന്നു.വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ ചൂഷണം ചെയ്താണ് പട്ടാമ്പിയിലെ പെൺകുട്ടിയെ ലഹരിമരുന്നിന് അടിമയാക്കിയത്. ആദ്യം ലഹരിമരുന്ന് നല്‍കിയെങ്കിലും ഉപയോഗിച്ചില്ലെന്നും നഗ്നചിത്രങ്ങളും വീഡിയോയും കൈയ്യിലുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. പഠിക്കുന്ന സ്കൂളിലെത്തി ഭീഷണി തുടര്‍ന്നതോടെ പഠനം നിര്‍ത്തേണ്ടി വന്നതായും സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നും കുട്ടി പറയുന്നു.
കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ തന്നേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ ഒന്നും തുറന്നു പറയാതിരുന്നത്. തുടര്‍ച്ചയായ ലഹരി ഉപയോഗം മൂലം മാനസിക നില തകരാറിലായിരുന്ന പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. പ്രശ്നങ്ങളെല്ലാം അവസാനിച്ചാല്‍ പാതി വഴിയില്‍ നിര്‍ത്തിയ പഠനം തുടരണമെന്ന് ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. കൈയ്യില്‍ മുറിവുണ്ടാക്കിയതുള്‍പ്പെടെ ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില് നിന്ന് ലഭിച്ചത്.
ഞെട്ടിപ്പിയ്ക്കുന്ന സംഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകി മണിക്കൂറുകൾക്കകം അന്വേഷണം
തൃത്താല കറുകപ്പുത്തൂർ സ്വദേശിയായ പതിനെട്ട് വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കറുകപ്പുത്തൂർ സ്വദേശികളായ മുഹമ്മദ് എന്ന ഉണ്ണി, നൗഫൽ എന്ന പുലി, മേഴത്തൂർ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുൽ, തൗസീഫ് എന്നിവർക്കും കണ്ടാലറിയുന്ന മറ്റുള്ളവർക്കുമെതിരെയുമാണ് പരാതി.
പെൺകുട്ടിയും മാതാവും വാടകയ്ക്ക് താമസിക്കുന്ന കുടുംബ സുഹൃത്തായ മുഹമ്മദും സുഹൃത്ത് നൗഫലും പെൺകുട്ടിയെ നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. വീട്ടിൽ ഒളി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും തങ്ങൾക്ക് വഴങ്ങണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഭീഷണിപ്പെടുത്തി പെൺകുട്ടിക്ക് കഞ്ചാവും കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നും നൽകിയെന്ന് പരാതിയിൽ പറയുന്നു.
ഇവർ പഠിയ്ക്കുന്ന സ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടിക്ക് പ്ലസ് ടു പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഇതിനിടെ ഇവരുടെ സുഹൃത്തായ അഭിലാഷ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധമുണ്ടാക്കി. ജോലി വാഗ്ദാനം നൽകി എറണാകുളത്തേക്ക് പോകാനെന്ന വ്യാജേന പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സ്വന്തം വീട്ടിലുൾപ്പെടെയെത്തിച്ചും നിരവധി തവണ അഭിലാഷ് ലൈംഗികമായി പീഡിപ്പിച്ചു.
അഭിലാഷും സുഹൃത്തുക്കളായ ഷാഹുലും തൗസീഫും ചേർന്ന് പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടു പോവുകയും ലഹരി വസ്തുക്കൾ തുടർച്ചയായി നൽകുകയും ചെയ്തത്. ഇതിനിടെ അഭിലാഷിനൊപ്പം പല തവണ പെൺകുട്ടിയെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.
മൊബൈൽ ഫോണിൽ നിന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ഫോട്ടോയുൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചു. തുടർച്ചയായ ലഹരി ഉപയോഗത്തെ തുടർന്ന് മാനസിക പ്രശ്നമുളള പെൺകുട്ടി നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുകയാണ്. ഷൊർണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി.
No comments