Breaking News

അജ്ഞാതന്റെ ഫേസ്ബുക്ക് സൗഹൃദവലയിൽ കുരുങ്ങി; 3 സ്ത്രീകൾക്ക് നഷ്ടമായത് 60 ലക്ഷം രൂപ




തൃശൂർ: ഫേസ്ബുക്കിൽ പരിചയപ്പെട്ട അജ്ഞാത സുഹൃത്ത് മൂന്ന് സ്ത്രീകളിൽ നിന്ന് തട്ടിയെടുത്തത് 60 ലക്ഷം രൂപ. യൂറോപ്പിൽ നിന്ന് വിലകൂടിയ സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്നും ഇതു കൈപ്പറ്റാൻ കസ്റ്റംസ് നികുതി അടയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് തൃശൂർ സ്വദേശിനികളായ 3 പേരെ പറ്റിച്ചത്. ഇതിലൊരാൾ ഭൂമി വിറ്റും സ്വർണം പണയംവച്ചും നൽകിയത് 30 ലക്ഷം രൂപ. സിറ്റി സൈബർ സെല്ലിന് ഇവർ പരാതി നൽകിയിട്ടുണ്ട്.


ഫേസ്ബുക്കിൽ സജീവമായ സ്ത്രീകളുടെ പ്രൊഫൈൽ മാസങ്ങളോളം നിരീക്ഷിച്ച ശേഷം ഇവർക്ക് ഫ്രണ്ട്സ് റിക്വസ്റ്റ് അയയ്ക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഇതിനകം ഇവരുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതശൈലിയും തട്ടിപ്പുകാർ തിരിച്ചറിഞ്ഞിരിക്കും. ചാറ്റിങ്ങിലൂടെ സാവധാനം സൗഹൃദം സ്ഥാപിക്കും. വിശ്വാസം ആർജിച്ച ശേഷം വാട്സാപ് നമ്പർ വാങ്ങി സൗഹൃദം കൂടുതൽ ശക്തമാക്കും.



യൂറോപ്പിലോ അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടർ, ബിസിനസുകാരൻ, സോഫ്റ്റ്‍വെയർ കമ്പനി ഉടമ തുടങ്ങിയ പേരുകളിലാകും ഇവർ സ്വയം പരിചയപ്പെടുത്തുക. ഇരകളുടെ ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങൾ മനസ്സിലാക്കി യൂറോപ്പിൽ നിന്നു സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കും. രണ്ടോ മൂന്നോ ദിവസത്തിനുശേഷം ഡൽഹി എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന പേരിലൊരു ഫോൺവിളി ഇരകളെ തേടിയെത്തും.



നിങ്ങളുടെ പേരിലൊരു പാഴ്സൽ എത്തിയിട്ടുണ്ടെന്നും പ്രോസസിങ് ഫീസ് ആയി ചെറിയ തുക അടയ്ക്കണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥ ചമയുന്നയാൾ ആവശ്യപ്പെടും. ഈ തുക ഇര കൈമാറിക്കഴിയുമ്പോഴാണ് യഥാർഥ തട്ടിപ്പ് മറനീക്കുക. പാഴ്സൽ സ്കാൻ ചെയ്തപ്പോൾ സ്വർണാഭരണങ്ങൾ, ലക്ഷങ്ങൾ വിലയുള്ള വാച്ച്, ഐഫോൺ, 50,000 ബ്രിട്ടീഷ് പൗണ്ട് എന്നിവ കണ്ടതായും ഇവയ്ക്കു കോടികളുടെ മൂല്യമുണ്ടെന്നും ഇരകളെ പറഞ്ഞു ധരിപ്പിക്കും.


ഇവയ്ക്കു കസ്റ്റംസ് ന‍ികുതി ഇനത്തിൽ 30 ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടും. ലഭിക്കാനിരിക്കുന്ന കോടികളോർത്ത് ഈ പണം അടയ്ക്കുന്നതോടെ ചതിക്കപ്പെടും. ഒട്ടേറെപ്പേർ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നുണ്ടെന്നാണ് സൈബർസെൽ നൽകുന്ന വിവരം. ആവർത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഇത്തരം തട്ടിപ്പുകൾ തുടരുകയാണ്.

No comments