Breaking News

ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങൾ ചോർത്തി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്




തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഐ ടി ആക്‌ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണ കുറ്റങ്ങളും ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്‌ പി ഷാനവാസിനാണ് അന്വേഷണ ചുമതല.



വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. ജോയിന്‍റ് ചീഫ് ഇലക്ട്രൽ ഓഫീസറാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ആരാണ് വിവരങ്ങൾ ചോർത്തിയതെന്ന് പറയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇരട്ട വോട്ട് വലിയ വിവാദമായിരുന്നു. ഇരട്ടവോട്ട് ആരോപണങ്ങള്‍ ഉന്നയിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു. സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും വലിയ വീഴ്‌ച പറ്റിയ ഇരട്ട വോട്ട് വിവാദത്തിൽ 38,000ത്തോളം വോട്ട് ഇരട്ടിപ്പ് നടന്നുവെന്ന് കമ്മീഷന് സമ്മതിക്കേണ്ടി വന്നിരുന്നു.



അതേസമയം, തനിക്ക് വിവരങ്ങൾ കിട്ടിയത് തെരഞ്ഞെടുപ്പ് കമ്മ‍ീഷൻ വെബ്സൈറ്റിൽ നിന്നാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആരും വോട്ടർ പട്ടിക ചോർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



ക്രൈംബ്രാഞ്ച് അന്വേഷണം ഏത് രീതിയിലായിരിക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സി-ഡാക്കും കെൽട്രോണുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സാങ്കേതിക സഹായം നൽകിയിരുന്നത്. കെൽട്രോണുമായുള്ള കരാർ കമ്മിഷൻ പൂർണമായും റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പ്രവർത്തിച്ച കെൽട്രോൺ ജീവനക്കാരോട് തിരികെ പോകാനും നിർദേശിച്ചിരുന്നു.

No comments