Breaking News

ബിപിഎൽ റേഷൻ കാർഡ്: അനർഹരെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ




ബിപിഎൽ റേഷൻ കാർഡ് ഉടമകളിലെ അനർഹരെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ. റേഷനിംഗ് ഇൻസ്‌പെക്ടർ മുതൽ ജില്ലാ സപ്ലൈ ഓഫിസർമാർ വരെ സംഘത്തിൽ ഉൾപ്പെടും.



തിങ്കളാഴ്ച മുതൽ പരിശോധന ആരംഭിക്കും. നൂറോളം റേഷൻ കടയുടമകൾക്കും ബിപിഎൽ കാർഡുണ്ടെന്നാണ് കണ്ടെത്തൽ. റേഷൻ വാങ്ങുന്നതിനേക്കാൾ കൂടുതൽ മറ്റാവശ്യങ്ങൾക്കാണ് കാർഡ് ഉപയോഗിക്കുന്നതെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഓണക്കിറ്റ് വിതരണത്തിനൊപ്പമാകും പരിശോധന നടക്കുക.



90 ലക്ഷത്തിലധികം കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ ഇന്നലെ അറിയിച്ചു. ഓണക്കിറ്റിൽ 15 ഇനങ്ങളാകും ഉണ്ടാകുക. ഓണം പ്രമാണിച്ച് മുൻഗണനക്കാർക്ക് ഒരു ലിറ്റർ മണ്ണെണ്ണ അധികമായി നൽകുമെന്ന് മന്ത്രി അറിയിച്ചു. വെള്ള, നീല കാർഡ് ഉടമകൾക്ക് 10 കിലോ സ്‌പെഷ്യൽ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
അതേസമയം, സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾ എല്ലാം ഗുണമേന്മയുള്ളതെന്ന അവകാശവാദം ഇല്ലെന്ന് ഉദ്ഘാടനത്തിനിടെ മന്ത്രി പറഞ്ഞു. വിലകുറയുന്നത് കൊണ്ടാണ് ഗുണമേന്മ കുറയുന്നതെന്നും ഗുണമേന്മ ഉറപ്പു വരുത്തി മുന്നോട്ടു പോകുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

No comments