Breaking News

ഇനി 'സഞ്ചാരം' ബഹിരാകാശത്ത്; കാത്തിരിപ്പിനൊടുവിൽ സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശത്തേക്ക്


വിനോദസഞ്ചാരത്തിനായി ബഹിരാകാശ യാത്ര സാധ്യമാകുമോ എന്ന ചർച്ചയുടെ കാലം കഴിഞ്ഞു. ആദ്യ സംഘം യാത്ര ചെയ്ത വാർത്ത ഇതിനകം ചർച്ചയാണ്. എന്നാൽ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രികൻ ആയി മലയാളിയായ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര വൈകാതെ തന്റെ സ്വപ്നം സഫലമാക്കും. തയ്യാറെടുപ്പുകൾ എല്ലാം അവസാനഘട്ടത്തിലാണ് എന്ന് സന്തോഷ് ജോർജ് കുളങ്ങര പറയുന്നു. പല ഘട്ടങ്ങളായി ഉള്ള തയ്യാറെടുപ്പുകൾ പൂർത്തിയായ ശേഷമാണ് ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്.

രണ്ട് ഘട്ടങ്ങളായി ഉള്ള പരിശീലനം ആണ് സന്തോഷ് ജോർജ് കുളങ്ങര പൂർത്തിയാക്കിയത്. അതിലൊന്ന് സീറോ ഗ്രാവിറ്റി പരിശീലനമായിരുന്നു. ഏറെ ശ്രമകരമായിരുന്നു ഈ പരിശീലനം എന്ന് സന്തോഷ് ജോർജ് കുളങ്ങര പറയുന്നു. ബഹിരാകാശത്ത് എത്തിയാൽ ഭാരരഹിതമായ അവസ്ഥയാണ്  ഉണ്ടാവുക. ആ അവസ്ഥ ഭൂമിയിൽ നിന്ന് തന്നെ  അനുഭവിക്കുക എന്നതാണ് ഈ പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഫ്ലോറിഡയിലെ കെന്നഡി സ്പോർട്സ് സെന്ററിൽ ആണ് ഈ പരിശീലനം നടന്നത്. ബഹിരാകാശത്ത് എത്തുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന അവസ്ഥ ഈ പരിശീലനത്തിൽ നേരിട്ട് മനസ്സിലാക്കാനായി. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അനുഭവിച്ചറിയാൻ ആയി എന്നും അദ്ദേഹം പറയുന്നു.

പ്രത്യേക വിമാനത്തിൽ ആയിരുന്നു ഫ്ലോറിഡയിൽ പരിശീലനം ഉണ്ടായിരുന്നത്. പാരബോളിക്ക് വിമാനങ്ങൾ ആയിരുന്നു ഇതിനായി ഉണ്ടായിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ മുകളിൽ ആയിരുന്നു അന്ന് പരിശീലനം. വളരെ ഉയരത്തിലേക്ക് വിമാനം പരത്തുകയും താഴേക്കു പതിക്കുന്ന രീതിയിൽ വളരെ വേഗത്തിൽ വിമാനം ചലിപ്പിക്കുന്നതും ആയിരുന്നു രീതി. ബഹിരാകാശത്ത്എത്തിയാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഈ പരിശീലനത്തിൽ മനസ്സിലായി.

12 പേർ  ആയിരുന്നു പരിശീലനത്തിന് ഉണ്ടായിരുന്നത്. പരിശീലകരും ഡോക്ടർമാരും അടക്കം മുപ്പതോളം പേർ ഈ വിമാനത്തിൽ യാത്ര ചെയ്തു. വളരെ വ്യത്യസ്തമായ യാത്ര അനുഭവം ആയിരുന്നു ഇത് എന്ന് സന്തോഷ് ജോർജ് കുളങ്ങര പറയുന്നു. ശരീരം വലിയ രീതിയിൽ തളരുന്ന സാഹചര്യമുണ്ടാകും. പരിശീലകർ അടക്കം പലരും ഛർദ്ദിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ബഹിരാകാശത്ത് എത്തിയാൽ സമാനമായ സ്ഥിതി ഉണ്ടാകും എന്നതു കൊണ്ട് ഈ പരിശീലനം ഗുണം ആകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

രണ്ടാമത്തെ പരിശീലനം നടന്നത് ഫിലാഡൽഫിയായിലെ നാസ്റ്റാർ സെന്ററിൽ ആയിരുന്നു. ബഹിരാകാശത്തേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഭാരം ഇരട്ടിയാകും എന്ന അവസ്ഥയാണ് അനുഭവപ്പെടുക.  എട്ട് ഇരട്ടിയോളം ഭാരം കൂടും എന്നതാണ് സാധാരണ നിലയിൽ അനുഭവപ്പെടുന്നത്. ഇപ്പോൾ പോകുന്ന വാഹനത്തിന്റെ അവസ്ഥ പ്രകാരം ആറിരട്ടിയോളം ഭാരമുണ്ടാകും. അതായത് 60 കിലോ ഉള്ള ആളിന് 360 കിലോ ഉള്ളതായി അനുഭവപ്പെടും.

ഇതിനാണ് ഗ്രാവിറ്റി ടോളറൻസ് പരിശീലനം നൽകിയത്. ഏറ്റവും കഠിനമായ പരിശീലനം ഇതാണ് എന്ന് അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തിൽ ശരീരത്തിൽ രക്തം കാൽപ്പാദങ്ങളിലേക്ക് കേന്ദ്രീകരിക്കുന്ന അവസ്ഥ ഉണ്ടാകും. ശരീരത്തിൽ നിന്ന് മാംസം പറിച്ചെടുക്കുന്ന വേദന അനുഭവപ്പെട്ടു. എന്തായാലും പരിശീലനങ്ങൾ എല്ലാം പൂർത്തിയാക്കി പോകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് സന്തോഷ് ജോർജ് കുളങ്ങര.

ബഹിരാകാശ യാത്ര പുറപ്പെടുന്നതിനു തൊട്ടു മുൻപ് പേടകത്തിനുള്ളിൽ എങ്ങനെ നിലകൊള്ളണം എന്ന കാര്യത്തിലും പരിശീലനം ഉണ്ടാകും. എവിടെയാണ് ഇരിക്കേണ്ടത് എന്ന് അടക്കം പരിശീലിപ്പിക്കും.  മറ്റെല്ലാ യാത്രകളെയും പോലെ യാത്രയുടെ ഓരോ കാര്യങ്ങളും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുമെന്നും സന്തോഷ് ജോർജ് കുളങ്ങര ഉറപ്പുനൽകുന്നു.

No comments