Breaking News

കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി




കോട്ടയം: ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മാങ്ങാനം തുരുത്തേൽ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം പൈങ്ങളത്ത് വിഷ്ണു ഭാസ്ക്കറിനെ (28) ആണ് ഇന്ന് രാവിലെ തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. മാതാപിതാക്കളും വീട്ടുകാരും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. വീടിനു സമീപം ഇവർ വാടകയ്ക്ക് നൽകിയ മറ്റൊരു വീട് ഉണ്ടായിരുന്നു. ആ വീട്ടിലെ മുറിയിൽ എത്തിയാണ് വിഷ്ണു മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

മുറിയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് ആണ് തീ കൊളുത്തിയ നിലയിൽ വിഷ്ണുവിനെ കണ്ടെത്തിയത്. സമീപവാസികൾ കതക് തകർത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ വിഷ്ണു ഭാസ്‌ക്കർ അവിവാഹിതനാണ്. അപ്രതീക്ഷിതമായുണ്ടായ മരണത്തിന്റെ ആഘാതത്തിൽ ആണ് ബന്ധുക്കളും സുഹൃത്തുക്കളും. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ചെയ്യാൻ എന്താണ് കാരണം എന്ന് കാര്യത്തിൽ പൊലീസിന് ഇനിയും വിവരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ വ്യക്തത കൈവരൂ എന്ന് ഈസ്റ്റ് പൊലീസ്  പറഞ്ഞു. തുടർ അന്വേഷണത്തിനായി വിഷ്ണുവിന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഒന്നും തന്നെ വീട്ടിൽനിന്ന് ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.


മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തി തുടരന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. സംഭവം നടന്ന സ്ഥലത്ത് ഇൻക്വസ്റ്റ് പരിശോധനകൾ പൂർത്തിയാക്കി. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം വീട്ടിൽ നിന്ന് മാറ്റിയിട്ടുണ്ട്. കോവിഡ് പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

തിരുവോണദിവസം വീട്ടിൽ ചെറിയ വഴക്ക് ഉണ്ടായിരുന്നതായി വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ എല്ലാവരോടും നന്നായി പെരുമാറുന്ന പ്രകൃതമാണ് വിഷ്ണുവിന്റെത് എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. അതുകൊണ്ടുതന്നെ വിഷ്ണു ആത്മഹത്യ ചെയ്തു എന്ന വിശ്വസിക്കാനാവാത്ത നിലയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. വീട്ടിൽ ഉണ്ടായ വഴക്ക് വളരെ ചെറിയ കാര്യങ്ങൾക്ക് വേണ്ടി ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. അതിനുശേഷവും എല്ലാവരുമായും സൗഹൃദത്തോടെ പെരുമാറുന്ന നിലയാണ് വിഷ്ണുവിൽ നിന്ന് ഉണ്ടായിട്ടുള്ളത് എന്ന് മാതാപിതാക്കൾ മൊഴിനൽകി. വിവാഹ സ്ഥലത്തേക്ക് വിഷ്ണു പിന്നീട് എത്താമെന്ന് അറിയിച്ചിട്ടുള്ളതായി ബന്ധുക്കൾ പറയുന്നു.



വിഷ്ണുവിന് ഒരു പ്രണയം ഉണ്ടായിരുന്നതായും സുഹൃത്തുക്കളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രണയത്തിന് വീട്ടുകാരുടെ അംഗീകാരം ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. ഇതിൽ എന്തെങ്കിലും വിള്ളൽ നടന്നിട്ടുണ്ടോ എന്ന് കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമമായ വ്യക്തത കൈവരു എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. വിഷ്ണുവിന്റെ സഹോദരി വിവാഹിതയാണ്.

No comments