Breaking News

മദ്യം വാങ്ങാന്‍ ആര്‍.ടി.പി.സി.ആര്‍-വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി


കൊച്ചി: സംസ്ഥാനത്തെ മദ്യശാലകള്‍ക്കു മുന്നില്‍ ഇപ്പോഴും വലിയ തിരക്കെന്ന് ഹൈക്കോടതി. പോലീസ് ബാരിക്കേഡുവച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഔട്ട്‌ലെറ്റുകളിലെ തിരക്ക് നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. കന്നുകാലികളെപ്പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരെ പരഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ കുപ്പം റോഡിലെ മദ്യശാലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനോട് ചോദിച്ചു. കടകളില്‍ പോകുന്നവര്‍ വാക്സിൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിർദ്ദേശിച്ചു.


ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്‌സിന്‍ എടുത്ത രേഖയോ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്‌സിന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമെ മദ്യം വില്‍ക്കൂ എന്ന് തീരുമാനിക്കണം. വാക്‌സിനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ എടുക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.

സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി വിമർശിച്ചിരുന്നു. വിൽപ്പനശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവർക്ക് ഭീതി ഉണ്ടാകുന്നതായും കോടതി നിരീക്ഷിച്ചു. വില്‍പ്പനശാലകൾ തുറക്കുമ്പോൾ കുറേകൂടി മെച്ചപ്പെട്ട രീതിയിൽ വേണം വില്‍പ്പനയെന്നും കോടതി പറഞ്ഞു.

മദ്യവില്‍പ്പനശാലകളിലെ തിരക്ക് കുറയ്ക്കാൻ പ്രവർത്തന സമയം കൂട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രാവിലെ ഒൻപത് മണിക്ക് വില്‍പ്പനശാലകളും ബാറുകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന 96 വില്‍പ്പനശാലകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിലെ എക്സൈസ് കമിഷണറുടെ ഇടപെടലിനെ കോടതി പ്രശംസിച്ചു. സർക്കാർ സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്നും കോടതി പറഞ്ഞിരുന്നു. തുടർന്നാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ ശേഷം വിമർശനം ആവർത്തിച്ചത്.

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകളുടെ എണ്ണം താരതമ്യേന കുറവാണെന്നും ചെറിയ പ്രദേശമായ മാഹിയില്‍ ഇതിനേക്കാള്‍ കൂടുതല്‍ ഔട്ട്ലെറ്റുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മറ്റു സംസ്ഥാനങ്ങളേക്കാള്‍ മദ്യവില്‍പ്പനശാലകളുടെ എണ്ണം കുറവായ സാഹചര്യത്തിൽ, ഉപയോക്താക്കള്‍ക്ക് അന്തസോടെ മദ്യം വാങ്ങാന്‍ പര്യാപ്തമായ രീതിയില്‍ മദ്യം വാങ്ങാന്‍ അവസരം നല്‍കിക്കൂടേയെന്ന് നേരത്തെ ഹർജി പരിഗണിയ്ക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടത്തെ ഹര്‍ജിയില്‍ വാദം കേട്ടപ്പോള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ മൂലം വിവാഹച്ചടങ്ങുകളില്‍ 20 പേര്‍ മാത്രം പങ്കെടുക്കുമ്പോള്‍ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്ന് കോടി ചൂണ്ടിക്കാട്ടി. വാരാന്ത്യ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് മുന്നോടിയായുള്ള വെള്ളിയാഴ്ചകളില്‍ അനിയന്ത്രിതമായ തിരക്കാണ് രൂപപ്പെടുന്നത്.

ആളുകള്‍ കൂട്ടയടി നടത്തുമ്പോള്‍ ഒരു മീറ്റര്‍ അകലമെന്ന കോവിഡ് മാനദണ്ഡം ജലരേഖയായി മാറുകയാണ്. പരസ്പരമുള്ള സ്പര്‍ശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും കോവിഡ് പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറുകയാണെന്നും കോടതി നിരീക്ഷിച്ചു.

No comments