Breaking News

അപ്‌ലോഡ് ചെയ്ത വിഡിയോകള്‍ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നത്; യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കുന്നത് പരിഗണനയില്‍


കണ്ണൂര്‍: ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍ സഹോദരങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിഡിയോകള്‍ ചിലത് നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പൊലീസ്. യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. അപ്‌ലോഡ് ചെയ്ത വിഡിയോകള്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിങ് റിക്വിസ്റ്റ് നല്‍കിയിട്ടുണ്ട്.

അതേസമയം ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍മാരുടെ നെപ്പോളിയന്‍ എന്ന കാരവന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനുമാണ് നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് ചട്ടം 51(A) വകുപ്പ് പ്രകാരമാണ് നടപടി എടുത്തിട്ടുള്ളത്.

ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ക്കും അവരുടെ നെപ്പോളിയന്‍ എന്ന കാരവനെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ഒമ്പതോളം നിയമലംഘനങ്ങള്‍ കാരവനില്‍ കണ്ടെത്തിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ നടത്തിയിരിക്കുന്നത്.


അതേസമയം ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍ സഹോദരന്‍മാരുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ നടപടിയുമായി പൊലീസും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇ-ബുള്‍ ജെറ്റ് വ്‌ലോഗര്‍ സഹോദരന്‍മാരായ എബിനും ലിബിനും അറസ്റ്റിലായതിന് പിന്നാലെ കേരളം കത്തിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇ ബുള്‍ ജെറ്റ് യൂട്യൂബ ചാനലിന്റെ ഫോളോവേഴ്‌സ് എന്നവകാശപ്പെടുന്നവരാണ് കേരളം കത്തിക്കുമെന്ന് ആഹ്വാനം ചെയ്തത്.

കലാപമുണ്ടാക്കുന്നതിനു തുല്യമാണ് ഇവരുടെ ആഹ്വാനമെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇത്തരത്തില്‍ പ്രചരണം നടത്തിയവരെ കണ്ടെത്താനുള്ള നീക്കം പൊലീസ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വ്‌ലോഗര്‍ സഹോദരന്‍മാരുടെ അറസ്റ്റിനെ തുടര്‍ന്ന് തടിച്ചുകൂടിയ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

No comments