Breaking News

കണ്ണൂരിൽനിന്ന് യുഎഇയിലേക്ക് ഇന്ന് മുതൽ വിമാന സർവീസ് പുനരാരംഭിക്കും; 15 മിനിട്ടിനകം കോവിഡ് പരിശോധന


കണ്ണൂര്‍: ഇന്ത്യൻ യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ അനുമതി നൽകിയതോടെ കണ്ണൂരിൽനിന്നുള്ള സർവീസുകൾ ഇന്നു മുതൽ പുനരാരംഭിക്കും. കൊച്ചിയിൽനിന്നുള്ള വിമാനസർവീസുകൾ കഴിഞ്ഞ ദിവസം പുനരംരാഭിച്ചതിന് പിന്നാലെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകൾക്ക് തുടക്കമാകുന്നത്. വെള്ളിയാഴ്​ച മുതല്‍ വിമാന സര്‍വീസ്​ പുനരാരംഭിക്കുമെന്ന്​ കിയാല്‍ അധികൃതര്‍ വ്യക്തമാക്കി. ആദ്യ ദിവസം ദുബായിലേക്കാണ്​ സര്‍വീസ്​. ഇതിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി കിയാർ അധികൃതര്‍ അറിയിച്ചു.

വേഗത്തിലുള്ള കോവിഡ് പരിശോധനയ്ക്കുള്ള സജ്ജീകരണം വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. മൂന്ന് മണിക്കൂറിനുള്ളില്‍ 500 പേരെ പരിശോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയതെന്ന്​ കിയാല്‍ ഓപറേഷന്‍ ഹെഡ് രാജേഷ് പൊതുവാള്‍ പറയുന്നു. മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയാണ് ടെസ്റ്റ് നടത്തുന്നത്. 10 കൗണ്ടറുകളാണ് വിമാനത്താവള ടെര്‍മിനലില്‍ ഒരുക്കിയത്. 15 മിനിറ്റ്​ സമയം കൊണ്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. 3000 രൂപയാണ് ഫീസ് ഈടാക്കുന്നത്.

പരിശോധനക്ക്​ വാട്‌സ്‌ആപ്പില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. പരിശോധനാ ഫലം മൊബൈലിലും പരിശോധനാ കേന്ദ്രത്തിലും ലഭിക്കും. 10 എണ്ണത്തില്‍ വയോധികര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കായി രണ്ട് വീതം മാറ്റിവെച്ചിട്ടുണ്ട്. റാപ്പിഡ് പരിശോധന ഫലത്തോടൊപ്പം 48 മണിക്കൂറിനകമുള്ള കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ കരുതണമെന്നും അദ്ദേഹം അറിയിച്ചു.


യു.എ.ഇ യിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ക്ക് തുടക്കം

ഏറെ നാളത്തെ അനിശ്ചിതത്ത്വത്തിന് ശേഷം യു.എ.ഇയിലേയ്ക്കുള്ള യാത്രാവിമാനങ്ങള്‍ക്ക് അനുമതി. യു.എ.ഇ അധികൃതരുടെ നിബന്ധനകളോടെയുള്ള അനുമതി ലഭിച്ച ആദ്യദിനം തന്നെ രണ്ട് വിമാന സര്‍വീസുകള്‍ നടന്നു. എയര്‍ അറേബ്യയും എമിറേറ്റ്സും വ്യാഴാഴ്ച സിയാലില്‍ നിന്ന് പുറപ്പെട്ടു.

എയര്‍ അറേബ്യ ജി9-426 വ്യാഴാഴ്ച പുലര്‍ച്ചെ 0350 ന് 69 യാത്രക്കാരുമായി ഷാര്‍ജയിലേയ്ക്കും എമിറേറ്റസ് ഇ.കെ.531 രാവിലെ 1030 ന് 99 യാത്രക്കാരുമായി ദുബായിലേയ്ക്കും പുറപ്പെട്ടു. കസ്റ്റംസ്, ഇമിഗ്രേഷന്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികള്‍ എന്നിവയുമായുള്ള ഏകോപിത പ്രവര്‍ത്തനം കാരണമാണ് ആദ്യദിനം രാജ്യാന്തര പുറപ്പെടല്‍ സുഗമമാക്കാന്‍ കഴിഞ്ഞതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് അറിയിച്ചു.

No comments