35 വര്‍ഷത്തെ കാത്തിരിപ്പിനു ഫലം; 55ാം വയസ്സില്‍ സിസിക്ക് കണ്‍മണികള്‍ മൂന്ന്
മൂന്നരപതിറ്റാണ്ടിന്റെ സിസിയുടേയും ജോര്‍ജിന്റേയും കാത്തിരിപ്പ് അവസാനിച്ചത് മൂന്നിരട്ടി സന്തോഷത്തോടെ. തന്റെ 55ാം വയസ്സില്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുകയാണ് സിസി എന്ന ഇരിങ്ങലക്കുട സ്വദേശിനി.
1987 മെയ് മാസത്തിലാണ് ജോര്‍ജ് ആന്റണിയും സിസിയും വിവാഹിതരാവുന്നത്. 18 വര്‍ഷത്തോളം ഗള്‍ഫിലായിരുന്ന ജോര്‍ജ് പിന്നീട് നാട്ടിലെത്തി ഇരിങ്ങാലക്കുടയില്‍ സ്വന്തം ബിസിനസ് നടത്തുന്നു. കുട്ടികള്‍ക്കായുള്ള ചികിത്സ വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം മുതല്‍ ആരംഭിച്ചു. ഇത് ഗള്‍ഫിലും നാട്ടിലുമായി തുടര്‍ന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ രക്തസ്രാവം സിസിയെ അലട്ടാൻ തുടങ്ങി. അങ്ങനെ ഗര്‍ഭപാത്രം മാറ്റാനായി സിസിയും ജോര്‍ജും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടത്തെ ഡോക്ടറാണ് കുട്ടികളുണ്ടാകുവാന്‍ താല്പര്യമുണ്ടെങ്കില്‍ മൂവാറ്റുപുഴയിലെ സബൈന്‍ ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആദ്യവാരം മൂവാറ്റുപുഴയിലെത്തി ഡോക്ടറെ കണ്ടു ചികിത്സ ആരംഭിച്ചു. നാല് മാസം കഴിഞ്ഞപ്പോള്‍ ഫലം കണ്ടുതുടങ്ങി.
മൂന്ന് കുട്ടികളാണെന്ന് അറിഞ്ഞതോടെ യാത്ര ഒഴിവാക്കാനുള്ള നിര്‍ദ്ദേശമുണ്ടായി. തുടര്‍ന്ന് ആശുപത്രിയോട് ചേര്‍ന്നുള്ള ഒരു വീട്ടിലേക്ക് ഇരുവരും താമസം മാറ്റി.
അങ്ങിനെ ജൂലൈ 22 ന് അവര്‍ മൂന്നു കുഞ്ഞുങ്ങളുടെ മാത്പിതാക്കളായി. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍ക്കുട്ടിയും. കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നു.
ഗര്‍ഭപാത്രം മാറ്റാന്‍ എത്തിയ ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദേശമാണ് ജീവിതം മാറ്റി മറിച്ചതെന്ന് സിസി പറഞ്ഞു. 55 വയസില്‍ അമ്മയാകാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം തന്നെയാണെന്നും ചികിത്സ ചെയ്യുന്നവര്‍ ഫലം കാണുന്നത് വരെ തുടരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2005 ല്‍ സര്‍ക്കാര്‍ ഡോക്ടര്‍ ജോലി ഉപേക്ഷിച്ചാണ് ഡോക്ടര്‍ സബൈന്‍ ശിവദാസ് സ്വകാര്യ വന്ധത്യ ചികിത്സ ആരംഭിക്കുന്നത്.
'സ്ത്രീ ജന്മം പുണ്യജന്മമാകുന്നത് അവള്‍ മാതാവാകുന്നതോടെയെന്നാണ് നാട്ടുവിശ്വാസം. സ്ത്രീ പൂര്‍ണ്ണതയിലെത്തുന്നത് അമ്മയാകുന്നതോടെയെന്നും നാട്ടൂകാര്‍ പറയും.പക്ഷേ അമ്മയാകാന്‍ കഴിയാത്തവരുടെ വേദന അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാകൂ,' സിസി പറഞ്ഞു.
No comments