Breaking News

വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമം; തലപ്പാടിയിൽ കാസർകോട് സ്വദേശികളടക്കം ഏഴ് പേർ അറസ്റ്റിൽ


വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിൽ. കേരള- കർണാടക അതിർത്തിയായ തലപ്പാടിയിൽ വെച്ചാണ് മംഗളൂരു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് കാസർഗോഡ് സ്വദേശികളെയും ഒരു മംഗളൂരു സ്വദേശിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാസർഗോഡ് സ്വദേശികളായ മൂന്ന് യുവതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


കഴിഞ്ഞ ദിവസങ്ങളിലായി സമാന രീതിയിലുള്ള സംഭവങ്ങൾ കേരള-കർണാടക അതിർത്തികളിൽ നടന്നിരുന്നു. ഇതേ തുടർന്ന് അതിർത്തികളിൽ കർശന പരിശോധനകളാണ് നടക്കുന്നത്. വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കര്‍ണ്ണാടകയിലേക്ക് കടന്ന രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ‍വെള്ളമുണ്ട എട്ടേനാല്‍ സ്വദേശികളായ അറക്ക ജാബിര്‍, തച്ചയില്‍ ഷറഫുദ്ദീന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധനയില്‍ പിടിയിലായത്.


തുടർന്ന് വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആൻഡ് ടൂറിസം എന്ന ജനസേവന കേന്ദ്രം ഉടമ ഇണ്ടേരി വീട്ടില്‍ രഞ്ജിത്തിനെയാണ് അറസ്റ്റ് ചെയ്‌തത്‌ . കര്‍ണ്ണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

No comments