കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് ഫോർ ഹോസ്പിറ്റൽ (കാഷ് ) നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ഹോമിയോ ആശുപത്രിയായി ചിറ്റാരിക്കാൽ ഹോമിയോ മാതൃകാ ഡിസ്പൻസറി
കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് ഫോർ ഹോസ്പിറ്റൽ (കാഷ് ) നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ഹോമിയോ ആശുപത്രിയായി ചിറ്റാരിക്കാൽ ഹോമിയോ മാതൃകാ ഡിസ്പൻസറി. ഹോമിയോ ആശുപത്രികളിൽ ഗുണമേന്മയേറിയ സേവനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ 'കാഷ്' പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇതിനായി രോഗീ സൗഹൃദമായ ആശുപത്രി കെട്ടിടത്തിന്റെ കെട്ടിലും മട്ടിലും ഒട്ടേറെ മാറ്റങ്ങളാണ് നടത്തിയത്. രോഗികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടം, ടോക്കൺ സിസ്റ്റം, കുടിവെള്ളം, ഭിന്നശേഷിക്കാരായ ആളുകൾക്കായി പ്രത്യേക ശൗചാലയം എന്നിവ പഞ്ചായത്ത് വക പുതുതായി ഒരുക്കിയിരുന്നു. സോളാർ സൗകര്യം ഒരുക്കിയതോടെ ചിറ്റാരിക്കാൽ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മികച്ചതായി.
ചിറ്റാരിക്കാൽ ഹോമിയോ ആശുപത്രിയിൽ എത്തുന്നവർക്ക് അറിവ് നൽകുന്നതിനാവശ്യമായ ദിശാ സൂചകങ്ങളും പരാതി/നിർദേശ പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രി പ്രവർത്തനങ്ങൾ എല്ലാം ഡോക്യുമെന്റ് ചെയ്ത് കൃത്യമായ ഇടവേളകളിൽ ആവശ്യമായ മാറ്റം വരുത്തി നൂറിൽ നൂറുമാർക്ക് നേടിയാണ് ആശുപത്രി കാഷ് അക്രഡിറ്റേഷൻ കരസ്ഥമാക്കിയത്.
ഡിസ്പെൻസറിക്ക് 2019-20 വർഷം ലഭിച്ച അംഗീകാരത്തിന്റെ പ്രഖ്യാപനം സെപ്റ്റംബർ 25 ന് ഉച്ചയ്ക്ക് രണ്ടിന് ഓൺലൈനായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. ഡിസ്‌പെൻസറി അങ്കണത്തിൽ നടക്കുന്ന പരിപാടി എം രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ അധ്യക്ഷനാകും.
ജില്ലയിൽ നിന്നും സംസ്ഥാനത്ത് നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ മൂന്ന് തവണയായി നടന്ന മൂല്യ നിർണയത്തിന് ശേഷമാണ് ചിറ്റാരിക്കാൽ ആശുപത്രിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. മെഡിക്കൽ ഓഫീസർമാരായ ഡോ. കെ. ശോഭ, ഡോ. കെ.പി രാജേഷ് കുമാർ, ഫാർമസിസ്റ്റ് കെ. സഫ്ന, അറ്റൻഡർ എന്നിവരുടെ കൂട്ടായ പ്രവർത്തനവും ഡി.എം.ഒ (ഹോമിയോ) ഡോ. ഐ.ആർ അശോക് കുമാർ, നാഷണൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.സി. അജിത്ത് എന്നിവരുടെ നിർദേശവും അംഗീകര നിറവിലേക്ക് സ്ഥാപനത്തെ എത്തിച്ചു.
ജില്ലയിലെ നാല് മാതൃകാ ഹോമിയോ ഡിസ്‌പെൻസറികളെകൂടി അടുത്ത ഘട്ടത്തിൽ കാഷ് നിലവാരത്തിലേക്കെത്തിക്കാനുള്ള ഊർജിത ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഡി.എം.ഒ (ഹോമിയോ) പറഞ്ഞു.
കാഷ് അംഗീകാരം നേടുന്ന ആയുഷിലെ ആദ്യ സ്ഥാപനം കൂടിയാണ് ചിറ്റാരിക്കാൽ ഹോമിയോ ആശുപത്രി. നിലവിൽ മൂന്ന് ഹോമിയോ, മൂന്ന് ആയുർവ്വേദം ഡിസ്പെൻസറികളാണ് സംസ്ഥാനത്ത് കാഷ് നിലവാരത്തിലെത്തിയത്.
No comments