Breaking News

വെള്ളരിക്കുണ്ട് വടക്കാംകുന്നില്‍ ഭൂമി, പാരിസ്ഥിതിക പ്രശ്നങ്ങളെകുറിച്ച് പഠനം നടത്താന്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചു

വെള്ളരിക്കുണ്ട്: വടക്കാംകുന്നിലെ ഭൂമി, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ രണ്ട് സമിതികള്‍ രൂപീകരിച്ചു. ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിളിച്ചു ചേര്‍ത്ത വടക്കാംകുന്ന് സംരക്ഷണസമിതി പ്രവര്‍ത്തകരുടെയും കിനാനൂര്‍-കരിന്തളം, ബളാല്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗത്തിലാണ് നടപടി. പഠനം നടത്തി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 28ന് വീണ്ടും യോഗം ചേരും. എ.ഡി.എം, പരപ്പ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍, വെള്ളരിക്കുണ്ട് താലൂക്ക് തഹസില്‍ദാര്‍ എന്നിവരടങ്ങളുന്ന സമിതി പട്ടികവര്‍ഗ മേഖലകളിലെ ഭൂമി പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കും. എഡിഎം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കിനാനൂര്‍-കരിന്തളം, ബളാല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് ജിയോളജിസ്റ്റ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധി, തഹസില്‍ദാര്‍ എന്നിവരങ്ങളുന്ന സമിതി വടക്കാംകുന്നിലെ പാരിസ്ഥിതിക പ്രശ്നങ്ങളടക്കം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നിലവില്‍ വടക്കാംകുന്നില്‍ ക്വാറി തുടങ്ങാന്‍ അനുമതി നല്‍കിയിട്ടില്ല. ക്വാറി പ്രവര്‍ത്തനം തുടങ്ങാത്ത സാഹചര്യത്തില്‍ സമരസമിതി നടത്തിവരുന്ന സത്യഗ്രഹം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ കിനാനൂര്‍- കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, ബളാല്‍ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.ജെ. അലക്സ്, കിനാനൂര്‍-കരിന്തളം പഞ്ചായത്തംഗം എം.ബി. രാഘവന്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് സെക്രട്ടറി എന്‍.മനോജ്, ബളാല്‍ പഞ്ചായത്ത് അസി. സെക്രട്ടറി രജീഷ് കാരായി, വെള്ളരിക്കുണ്ട് താലൂക്ക് തഹസില്‍ദാര്‍ പി.വി.മുരളി, അസി. ജിയോളജിസ്റ്റ് ആര്‍. രേഷ്മ, എ.ആര്‍. രാജു, ടി.എന്‍. അജയന്‍, ബി. ഹരിഹരന്‍, രാജീവ്, എം. ശശിധരന്‍, മറ്റ് ജില്ലാ തല ഉദ്യോഗസ്ഥര്‍, പരപ്പ, ബളാല്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

No comments