ബളാലിൽ മതസൗഹാർദ്ദത്തിന്റെ പച്ചക്കറി തോട്ടം പഞ്ചായത്തിലെ വിവിധ ആരാധനാലയങ്ങളിലേക്ക് പച്ചക്കറിതൈകൾ അടങ്ങിയ ഗ്രോബാഗുകൾ നൽകി
വെള്ളരിക്കുണ്ട് : ക്ഷേത്രത്തിലും പള്ളി കളിലും മതസൗഹാർദ ത്തിന്റെ പച്ചക്കറി തോട്ടം നിർമ്മിച്ച് കാർഷിക കേരളത്തിന് തന്നെ മാതൃകയാവുകയാണ് ബളാൽ ഗ്രാമപഞ്ചായത്ത്.
കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബളാൽ പഞ്ചായത്ത് വേറിട്ട കൃഷിക്ക് രൂപം കൊടുത്തിരിക്കുന്നത്.
വിവിധ പച്ചക്കറി തൈകൾ അടങ്ങിയ 50 ഓളം വരുന്ന ഗ്രോബാഗുകളാണ് ഇതിനായി ഓരോ മതസ്ഥാപനങ്ങൾക്കും നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ ബളാൽ ഭഗവതി ക്ഷേത്രം, വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയം,കല്ലൻചിറ മുസ്ലിം ജമ്മാഅത്ത് പള്ളി എന്നിവിടങ്ങളിൽ പച്ചക്കറികൃഷികൾ ആരംഭിച്ചു കഴിഞ്ഞു.
തീർത്തും സൗജന്യമായിട്ടാണ് പഞ്ചായത്തും കൃഷി വകുപ്പും പച്ചക്കറി തൈകൾ അടങ്ങിയ ഗ്രോ ബാഗുകൾ നൽകിയിരിക്കുന്നത്.
മനസിന്റെ ആത്മശാന്തിക്കായി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രാർത്ഥകൾക്കായി എത്തുന്ന വിശ്വാസികൾക്ക് പച്ചക്കറി കൃഷികളും മനസിന് സുഖം പകരട്ടെ എന്ന ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ട്.
വിവിധ മത സ്ഥാപനങ്ങൾക്ക് മുന്നിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പച്ചക്കറി തൈകൾ ഭാരവാഹികൾക്ക് നൽകി പദ്ധതി ഉത്ഘാടനം ചെയ്തു.
കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
വെള്ളരിക്കുണ്ട് പള്ളി വികാരി ഫാദർ ഡോ.ജോൺസൺ അന്ത്യാങ്കുളം, ബളാൽ ഭഗവതീക്ഷേത്ര കമ്മറ്റി പ്രസിഡന്റ് പി.കൃഷ്ണൻനായർ, സെക്രട്ടറി പി. ബാലകൃഷ്‌ണൻ നായർ, കല്ലഞ്ചിറ ജമാഅത്ത് പ്രസിഡന്റ് ബഷീർ.എൽ.കെ, കൃഷി അസി. ഓഫീസർ രമേഷ് കുമാർ എന്നിവർ സംബന്ധിച്ചു.
No comments