ഇരിട്ടി റൂട്ടിൽ ഓടുന്ന ബസിന് നേരെ കുരങ്ങൻമാർ കരിക്കെറിഞ്ഞു; ചില്ല് തകർന്ന് രണ്ട് പേർക്ക് പരിക്ക്
ഇരിട്ടി : റോഡരികിലെ തെങ്ങില്‍ നിന്ന് ഓടുന്ന ബസിന് നേരെ കരിക്ക് പറിച്ചെറിഞ്ഞ് കുരങ്ങന്‍മാര്‍. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകരുകയും പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരിട്ടിയില്‍നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസിലാണ് സംഭവം.
ബസിന്റെ ചില്ല് തകര്‍ന്നതിനെത്തുടര്‍ന്ന് ഒന്നരദിവസത്തെ സര്‍വീസ് മുടങ്ങി. വനം വകുപ്പില്‍ അറിയിച്ചപ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലെന്നാണ് ബസുടമയായ ചെക്കാനിക്കുന്നല്‍ ജോണ്‍സന് ലഭിച്ച മറുപടി. മുന്നിലെ ചില്ല് മാറ്റാന്‍ മാത്രം 17,000 രൂപയാണ് ചെലവായത്. മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ ഇപ്പോള്‍ ഒരു ബസ് മാത്രമാണ് ഓടുന്നത്.
ഈ പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണ്. കാല്‍നടയാത്രക്കാര്‍ക്കും ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നത് കുരങ്ങുകളുടെ സ്ഥിരം പരിപാടിയാണെങ്കിലും കുരങ്ങുകളെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
No comments