Breaking News

അടുത്ത വർഷം മുതൽ ജൻഡർ ജസ്റ്റിസ് കരിക്കുലത്തിന്റെ ഭാഗമാക്കും : മന്ത്രി ആർ ബിന്ദു




സ്ത്രീപീഡനങ്ങളും ലൈംഗികാതിക്രമങ്ങളും തടയാൻ കോളജുകളിൽ ക്ലാസുകൾ നടത്താൻ ഉത്തരവ്. അടുത്ത വർഷം മുതൽ ജൻഡർ ജസ്റ്റിസ് കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴ്‌സുകളിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.



മന്ത്രിയുടെ വാക്കുകൾ : ‘ആരോഗ്യകരമായ വ്യക്തിബന്ധങ്ങളെ സംബന്ധിച്ച് അവബോധമുണ്ടാക്കാൻ ജൻഡർ ജസ്റ്റിസ് പാഠ്യപദ്ധതിയുടെ തന്നെ ഭാഗമാക്കണം. വിദ്യാർത്ഥികൾ നിർബന്ധമായും ലിംഗനീതിയും സാമൂഹ്യ നീതിയും സംബന്ധിച്ച ഒരു കോഴ്‌സെങ്കിലും ചെയ്തിരിക്കണം’.


അടുത്ത വർഷം മുതൽ ഒരു വിഷയമായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഈ വർഷം മുതൽ ബോധവത്കരണ പരിപാടികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തും. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാൻ പ്രത്യേക ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും വനിതാ കമ്മീഷൻ അറിയിച്ചു. പാലാ സെന്റ് തോമസ് കോളജിൽ വച്ച് സഹപാഠി കുത്തിക്കൊലപ്പൊടുത്തിയ നിതിനാ മോളുടെ വീട് സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് വനിതാ കമ്മീഷൻ അധ്യക്ഷ നിലപാട് വ്യക്തമാക്കിയത്. ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി ഉണ്ടാകാറുള്ളത് എന്ന് സതീദേവി വ്യക്തമാക്കി. അതിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. എന്നാൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാൽ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്കരണം നൽകാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്ടുകൾ കൊണ്ടുവരണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് ഗൗരവമേറിയ പഠനം വേണം. 10 , 12 വയസുള്ള കുട്ടികൾ പോലും പ്രണയത്തിലകപ്പെടുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം ഇടപെടുന്ന കൗമാരക്കാരിൽ പല അബദ്ധധാരണകളുമുണ്ട് എന്നും അഡ്വക്കേറ്റ് സതീദേവി കൂട്ടിച്ചേർത്തു.

No comments