Breaking News

അറസ്റ്റിലായ ചീമേനി വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത് എൻഡോസൾഫാൻ ദുരിത ബാധിത കുടുംബത്തോട് സ്വന്തം താലി മാല പണയം വെച്ചാണ് യുവതി കൈക്കൂലി നൽകാൻ പണം സ്വരൂപിച്ചത്


 

കാസര്‍കോട് (Kasaragod) ചീമേനിയില്‍ എൻഡോസൾഫാൻ (Endosulfan) ബാധിതരുടെ കുടുംബത്തിന് 70 വർഷത്തിലേറെയായി കൈവശമുളള അരയേക്കർ ഭൂമിക്ക് പട്ടയം നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ (Revenue Department Officers) പിടിയിൽ.

ചീമേനി വില്ലേജ് ഓഫീസര്‍ (Village Officer) കരിവെള്ളൂര്‍ സ്വദേശി കെ വി സന്തോഷും(47), ഫീല്‍ഡ് അസിസ്റ്റന്റ് (Field Assistant) മാതമംഗലം സ്വദേശി കെ സി മഹേഷുമാണ്(45) അറസ്റ്റിലായത്.


പെരിയങ്ങാനം മണ്ണച്ചംവയല്‍ സ്വദേശിയായ നിഷ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് സംഘം ചീമേനി വില്ലേജ് ഓഫീസില്‍ പരിശോധനയ്ക്കെത്തിയത്. നിഷയുടെ മുത്തശ്ശി നികുതി വെച്ചിരുന്ന മണ്ണച്ചംവയലിലെ അരയേക്കറിന് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 2019-ല്‍ പട്ടയം അനുവദിച്ചു തരാന്‍ നിഷയുടെ അച്ഛന്‍ ടി.നാരായണന്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. നാരായണന്‍ മരിച്ചതിനെ തുടർന്ന് നിഷ അപേക്ഷയുമായി വില്ലേജിലെത്തി. പട്ടയം നല്‍കാന്‍ ഒന്നര ലക്ഷം രൂപ തരണമെന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കാനില്ലെന്ന് അറിയച്ചതോടെ അമ്പതിനായിരം രൂപ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം താലി മാല പണയം വെച്ചാണ് യുവതി കൈക്കൂലി നൽകാൻ പണം സ്വരൂപിച്ചത്. എന്നാൽ വില്ലേജിൽ പോകുന്നതിന് മുൻപ് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ യുവതി അറിയിച്ചിരുന്നു . വിജിലന്‍സ് സംഘം നല്‍കിയ പതിനായിരം രൂപയാണ് ഓഫീസിലെത്തി കൈമാറിയത്. ഡി വൈ എസ് പി കെ വി വേണുഗോപാലിന്റ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് (Vigilance Department) സന്തോഷിനെയും, മഹേഷിനെയും അറസ്റ്റ് ചെയ്തത്.

യുവതിയുടെ 13 വയസ്സുള്ള മകൻ എൻഡോസൾഫാൻ സംബന്ധമായ അസുഖം കാരണം കിടപ്പിലാണ്, മൂത്ത മകൾ ബിരുദ വിദ്യാർത്ഥിനിയും ഭർത്താവ് ദിവസക്കൂലിക്കാരനുമാണ്. എന്നാൽ ഇതൊന്നും കൈക്കൂലി വാങ്ങുന്നതിൽ നിന്നും വില്ലേജ് ഓഫീസറെ പിന്നോട്ട് അടിപ്പിച്ചില്ല.


കേരള ലാൻഡ് അസൈൻമെന്റ് ആക്ട് (Kerala Land Assignment Act) അനുസരിച്ച്, 1971 ഓഗസ്റ്റിനു മുമ്പ് കൈവശപ്പെടുത്തിയതും ആക്ഷേപകരമെന്ന് കരുതാത്തതുമായ ഭൂമി കൈവശക്കാരന് പതിച്ചു നൽകാനുള്ള ഉത്തരവുണ്ട്. 1950 മുതൽ യുവതിയുടെ മുത്തശ്ശിയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയുടെ നികുതി അവർ 2019 അടച്ചിരുന്നു. ഇതിന് ശേഷം നികുതി ഇടപാടുകൾ ഓൺലൈൻ മുഖേന ആക്കിയതിനാൽ വിലേജ് ഓഫീസുകാർ ഓൺലൈൻ അല്ലാതെയുള്ള നികുതി അടവ് സ്വീകരിച്ചിരുന്നില്ല.


'വില്ലേജ് ഓഫീസർക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് ഭൂമി സന്ദർശിച്ച് ഒരു റിപ്പോർട്ട് ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു, എന്നാൽ ആ ചെറിയ റിപ്പോർട്ടിന് വേണ്ടിയാണ് അയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. ഇത് പോലുള്ള പരാതികൾ മറ്റ് പഞ്ചായത്തുകളിൽ നിന്നും ലഭിക്കാറുണ്ടെങ്കിലും അവരെ കുടുക്കാൻ ആരും തങ്ങളോടൊപ്പം സഹരിക്കാറില്ലായിരുന്നു. എന്നാൽ ഈ യുവതി അതിന് തയാറായി.' വേണുഗോപാൽ പറഞ്ഞു.

വില്ലേജ് ഓഫീസർ കെ വി സന്തോഷ്, സഹായിയായ കെ സി മഹേഷ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 (എ) പ്രകാരമാണ് കൈക്കൂലി വാങ്ങിയതിന് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ആറ് മാസം മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാം.

No comments