Breaking News

കൈക്കൂലി കേസിലെ ചെങ്കള കൃഷി ഓഫീസറുടെ ബിരുദ യോഗ്യതയിലും ദുരൂഹത


കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ചെങ്കള കൃഷി ഓഫീസര്‍ എറണാകുളം കുമ്പളം സ്വദേശി പി.ടി അജിയുടെ യോഗ്യതയിലും ദുരൂഹത. കൃഷി ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത സംബന്ധിച്ച് അജിക്കെതിരെ പ്രത്യേക വിജിലന്‍സ് സെല്ലിന്റെ അന്വേഷണം നടന്നിരുന്നു. ആഗ്രയിലെ ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയുടെ ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ റഗുലര്‍ സര്‍ട്ടിഫിക്കറ്റാണ് അജി സ്ഥാനക്കയറ്റത്തിനായി ഹാജരാക്കിയത്. എന്നാല്‍ ഇയാളുടെ സര്‍വ്വീസ് ബുക്ക് പരിശോധിച്ചതില്‍ ഇക്കാലയളവില്‍ പഠനം പൂര്‍ത്തീകരിച്ചതിന്റെയോ പഠനത്തിന് ആവശ്യമായ അവധിയെടുത്തതിന്റെയോ വിവരങ്ങളുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക വിജിലന്‍സ് സെല്ലിനെക്കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു.


പഠനം നടത്താന്‍ അജി അവധിയെടുത്തിട്ടില്ലെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. പഠനാവശ്യത്തിന് അവധിയപേക്ഷ നല്‍കിയെങ്കിലും ഇതു പിന്‍വലിച്ച് ജോലിയില്‍ തിരികെ കയറി. 1998 മുതല്‍ 2001 വരെ 487 ദിവസമാണ് ഇയാള്‍ അവധിയെടുത്തതെന്നും വിജിലന്‍സ് കണ്ടെത്തി. അജിയുടെ മൊഴിയിലും നാലുവര്‍ഷത്തെ ബിരുദം പൂര്‍ത്തിയാക്കാന്‍ 487 ദിവസത്തെ അവധിയെടുത്തതായി പറയുന്നുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അജിക്കെതിരെ വകുപ്പുതല നടപടിക്കും സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുമായിരുന്നു വിജിലന്‍സ് ശുപാര്‍ശ. തുടര്‍ന്ന് മെമ്മോ നല്‍കി നടപടി ആരംഭിച്ചെങ്കിലും കൃഷി വകുപ്പ് സെക്രട്ടറിക്ക് അജി നല്‍കിയ നിവേദനത്തിന്റ അെടിസ്ഥാനത്തില്‍ നടപടി നിര്‍ത്തിവെച്ച് കൃഷിവകുപ്പ് ഡയരക്ടര്‍ 2013 ല്‍ കൃഷി ഓഫീസറായി സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.


സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ ഭീംറാവു അംബേദ്കര്‍ സര്‍വ്വകലാശാലയുടെ ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ കോഴ്സ് അംഗീകരിച്ചിട്ടുള്ളതിനാലാണ് സ്ഥാനക്കയറ്റം നല്‍കിയത്. പഠനത്തിന് അവധിയെടുത്ത കാര്യത്തില്‍ കാണിച്ച കൃത്യവിലോപനത്തിന് അച്ചടക്ക നടപടിയും കൃഷി ഡയരക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതുകൂടാതെ 2018ല്‍ തൃശൂര്‍ കൊടശ്ശേരി കൃഷിഭവനില്‍ കൃഷി ഓഫീസറായിരിക്കെയും ഗുരുതരമായ ക്രമക്കേടുകള്‍ക്ക് അജിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.

No comments