Breaking News

മൂവ്മെൻറ് ഫോർ ബെറ്റർ കേരള ആഭിമുഖ്യത്തിൽ "ജനാധികാരവും വിവരാവകാശവും" എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് ഏകദിന സെമിനാർ സംഘടിപ്പിച്ചു


കാസറഗോഡ് : രാഷ്ട്രത്തിൻറെ സമ്പത്തും ആ സമ്പത്തിനെ സംരക്ഷിക്കാനുള്ള നിയമവ്യവസ്ഥിതിയെയും സംരക്ഷിക്കാനുള്ള നിയമമാണ് വിവരാവകാശനിയമം, അതുകൊണ്ടു തന്നെ വിവരാവകാശത്തെ സംരക്ഷിക്കുക പൗരന്റെ കടമയാണ് എന്ന് ജോയ് കൈതാരം അഭിപ്രായപ്പെട്ടു. 

"വർത്തമാനകാലത്ത് വിവരാവകാശത്തിന്റെ സാധ്യത" എന്ന വിഷയത്തിൽ മൂവ്മെൻറ് ഫോർ ബെറ്റർ കേരള  (എം ബി കെ)  സംഘടിപ്പിച്ച ഏകദിന സെമിനാറിൽ "ജനാധികാരവും വിവരാവകാശവും" എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റ് എ കെ പ്രകാശ് അധ്യക്ഷനായി  ഓരോ ഭാരതീയനും വിവരാവകാശ പ്രവർത്തകർ ആയി മാറേണ്ട കാലഘട്ടമാണ് ഇപ്പോൾ എന്ന് എ കെ പ്രകാശ് പറഞ്ഞു. 

ഇന്ന് ഭാരതത്തിൽ വിവരാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ നേരിടുന്ന വെല്ലുവിളികളെ പറ്റിയും പരിഹാര മാർഗങ്ങളെ പറ്റിയും സാമൂഹികപ്രവർത്തകനും ജയ് കിസാൻ ആന്തോളൻ സംസ്ഥാന ഭാരവാഹിയും ആയ വേണു മാഷ് ക്ലാസെടുത്തു. വിവരാവകാശ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികളെ പറ്റിയോ അവർക്ക് നേരെ ഉള്ള ആക്രമണങ്ങളെ പറ്റിയോ മുഖ്യധാരാ മാധ്യമങ്ങൾ പോലും വാർത്തകൾ നൽകാറില്ല എന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ പ്രവർത്തകരെ ഏറ്റവും മോശമായ രീതിയിൽ ചിത്രീകരിക്കാൻ ആണ് പലപ്പോഴും അധികാരികൾ പോലും ശ്രമിക്കുന്നതെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വിവരാവകാശ പ്രവർത്തകർ കിട്ടുന്ന സംരക്ഷണത്തെപ്പറ്റിയും നിയമ വ്യവസ്ഥകളെ പറ്റിയും അഡ്വക്കറ്റ് വിദ്യാധരൻ നമ്പ്യാർ  ക്ലാസെടുത്തു. 


ചടങ്ങിൽ അഹമ്മദ് കിർമാണി സ്വാഗതവും ഖാലിദ് കൊളവയൽ  നന്ദിയും പറഞ്ഞു. 


ജില്ലയിലെ നൂറിലധികം വരുന്ന വിവരാവകാശ പ്രവർത്തകർ പങ്കെടുത്ത സെമിനാറിൽ കൃഷ്ണദാസ് ശ്രീനാഥ് ശശി, അബ്ദുള്ള ഇടക്കാവ്, ഷോബി ഫിലിപ്പ്,ഇബ്രാഹിം സി പി, റെജി നെല്ലിയടുക്കം, അഷ്‌റഫ്‌ ഇബ്രാഹിം ചെമ്പരിക്ക, രാഘവൻ ആയമ്പാറ, തുടങ്ങിയവർ സംസാരിച്ചു. വിവരാവകാശത്തിന്റെ മുഴുവൻ സാധ്യതയും ഉൾക്കൊണ്ട് കൊണ്ട് ജില്ലയിലെ എല്ലാ വിവരാവകാശ പ്രവർത്തകരെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്തി മുന്നോട്ട് കൊണ്ടുപോകും എന്ന് സംഘാടകർ പറഞ്ഞു

No comments