Breaking News

ഒമിക്രോൺ : കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്




സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.ക്രിസ്തുമസ് ന്യൂ-ഇയർ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദ്ദേശമിറക്കിയേക്കും. ക്‌ളസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള സാമ്പിൾ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.രോഗവ്യാപനം തടയുന്നതിന് വിമാനത്താവളങ്ങളിലെ നിലവിലുള്ള പരിശോധന സംവിധാനങ്ങളിൽ പുതിയ ക്രമീകരണം ഏർപ്പെടുത്താനും ആലോചനയുണ്ട്.



സംസ്ഥാനത്ത് ഇന്നലെ അഞ്ചു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ ഒമിക്രോൺ രോഗ ബാധിതരുടെ എണ്ണം 29 ആയി ഉയർന്നു. അതേസമയം തമിഴ്‌നാട്ടിൽ കേസുകൾ ഉയരുന്നതും ആശങ്കയാകുന്നുണ്ട്.


ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോൺ വകഭേദം കണ്ടെത്തിയവരുടെ എണ്ണം വർധിക്കുകയാണ്. തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 33 പേർക്ക് രോഗം കണ്ടെത്തി. സംസ്ഥാനത്ത് ഇതുവരെ 34 പേർക്കാണ് കൊവിഡ് വകഭേദം കണ്ടെത്തിയത്. മൂന്നുപേർ ആശുപത്രി വിട്ടു.കൂടുതൽ പരിശോധനകളും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയാറാക്കലും നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി എം. മുസുബ്രഹ്മണ്യൻ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ യോഗം ചേരും.




കർണാടകയിൽ 12 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കൊവിഡ് വകഭേദം കണ്ടെത്തിയവരുടെ എണ്ണം 31 ആയി. തെലങ്കാനയിൽ 14 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗികളുടെ എണ്ണം 38 ആയി. ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആന്ധ്രാപ്രദേശിൽ ഒമിക്രോൺ ബാധിതരുടെ രണ്ടായി.




ഒമിക്രോൺ രോ​ഗവ്യാപനം കൂടിയ മേഖലകളിൽരാത്രികാല കർ‍ഫ്യു ഏർപ്പെടുത്താൻ നിർദേശം. നിർദേശം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ. സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഡൽഹിയിൽ നടന്നു.





കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ നിരക്ക് കൂട്ടാനും നിർദേശം നൽകി. വാക്‌സിനേഷൻ കുറഞ്ഞ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാൻ തീരുമാനം.





പുതിയ കൊവിഡ് വകഭേദത്തിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിശോധന, നിരീക്ഷണം, സമ്പർക്ക പട്ടിക എന്നിവ കൃത്യമായി പിന്തുടരാൻ നിർദേശം. ടെലി മെഡിസിൻ ഉൾപ്പെടെയുള്ള സമാന്തര ചികിത്സാ രീതികൾ അവലംബിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാല്‍ ആ പ്രദേശത്തെ ഉടന്‍ കണ്ടയെന്‍റ്മെന്‍റ് സോണായി പ്രഖ്യാപിക്കണം. കണ്ടെയന്‍റ്മെന്റ് സോണുകളിലെ വീടുകള്‍ തോറും രോഗ നിര്‍ണ്ണയ പരിശോധന നടത്തണം.

ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രതിരോധ കുത്തിവയ്പിന്‍റെ വേഗം കൂട്ടണം. ദേശീയ ശരാശരിയേക്കാള്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളില്‍ വീടുകളില്‍ കൂടിയെത്തി വാക്സിനേഷന്‍ നല്‍കി നിരക്ക് കൂട്ടണമെന്നും നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ക്കായി കേന്ദ്രപാക്കേജിലെ പണം ചെലവഴിക്കാം. പ്രവര്‍ത്തന പുരോഗതി ഓരോ ദിവസവും ആരോഗ്യസെക്രട്ടറിമാര്‍ വിലയിരുത്തി കേന്ദ്രത്തെ അറിയിക്കണം.

No comments