കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം 7 വയസുകാരനായ മകന്റെ മുന്നിൽ വച്ച്
കൊല്ലം കടക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഏഴ് വയസ്സുകാരനായ മകൻ്റെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. ഇന്ന് വൈകുന്നേരം 4.30ഓടെയായിരുന്നു കൊലപാതകം. പാരിപ്പള്ളി സർക്കാർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട ജിൻസി. സംഭവത്തിൽ ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദീപുവും ജിൻസിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാൽ, ചില കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒരു മാസമായി ഇവർ അകന്ന് കഴിയുകയായിരുന്നു. കടക്കൽ കോട്ടപ്പുറത്തെ ഒരു വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ, കുടുംബപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അല്പം അകലെയുള്ള തൻ്റെ വീട്ടിലേക്ക് ജിൻസി മാറി. ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞ് ജിൻസി വീട്ടിലെത്തിയപ്പോൾ സ്ഥലത്തെത്തിയ ദീപു കൊടുവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തടസം പിടിക്കാനെത്തിയ മകനെ തള്ളി തറയിലിട്ട ശേഷമാണ് വെട്ടിയത്. കുട്ടി അവിടെ നിന്ന് എഴുന്നേറ്റ് ഒരു കിലോമീറ്ററോളം ഓടി ആളെക്കൂട്ടി വന്നപ്പോഴേക്കും ശരീരത്തിൽ പലയിടങ്ങളിലായി ജിൻസിക്ക് 20ഓളം വെട്ടുകൾ ഏറ്റുകഴിഞ്ഞിരുന്നു. ജിൻസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പിന്നീട് ഇയാൾ സ്വയം പൊലീസിൽ കീഴടങ്ങുകയായിരുന്നു.
No comments