മൊഗ്രാൽ പുത്തൂർ ഒന്നരകോടിയുടെ സ്വർണ്ണക്കൊള്ള; കാറും 70000 രൂപയും കണ്ടെടുത്തു
മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് സ്വര്‍ണവ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി 1.5 കോടി രൂപ കവര്‍ന്ന കേസില്‍ രണ്ട് പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാറും 70,000 രൂപയും കണ്ടെത്തി. പ്രതിയായ കണ്ണൂര്‍ പുതിയതെരു നായക്കര്‍ നടുക്കണ്ടി വീട്ടില്‍ എന്‍ എന്‍ മുബാറക്കുമായി കണ്ണൂരില്‍ നടത്തിയ തെളിവെടുപ്പിലാണ് പണവും കാറും കണ്ടെത്തിയത്. മുബാറക് സുഹൃത്തിന് സൂക്ഷിക്കാന്‍ നല്‍കിയതായിരുന്നു പണം. കൊള്ളയ്ക്കുപയോഗിച്ച കാര്‍ കണ്ണൂര്‍ അത്താഴക്കുന്നിലെ വീട്ടുപറമ്പില്‍ നിന്നാണ് കണ്ടെത്തിയത്. വാടകയ്‌ക്കെടുത്തതാണ് കാര്‍. മറ്റൊരു പ്രതി കുമ്പള ശാന്തിപ്പള്ളം ബദരിയ നഗറിലെ എ ജി ഷഹീറുമായി കുമ്പളയിലും പൊലീസ് തെളിവെടുപ്പ് നടത്തി. കേസില്‍ ഇതുവരെയായി 30,70,000 രൂപയും ഒമ്പതു പവന്‍ സ്വര്‍ണവും ഏഴു വാഹനങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. കവിഞ്ഞ ദിവസം അറസ്റ്റിലായ തൃശൂര്‍ കൊടശ്ശേരിയിലെ എഡ്വിന്‍ തോമസ്, ആലുവ പടുവപ്പുറം കറുകുട്ടെ ആന്റണി ലൂയിസ് എന്നിവരെ പോലീസ് ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ സിനില്‍, സുജിത്ത്, ജോബിഷ് ജോസഫ് എന്നിവര്‍ അറസ്റ്റിലാകാനുണ്ട്. കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാര്‍, എസ്ഐ എ.എം രഞ്ജിത്ത് കുമാര്‍, എഎസ്ഐ കെ വിജയന്‍, സി മോഹനന്‍, അബ്ദുല്‍ ഷുക്കൂര്‍, പി.ശിവകുമാര്‍, എം.രാജേഷ് എന്നിവരാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
No comments