Breaking News

കാസർഗോഡ് ജില്ലയിൽ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിൽ കർശന നിയന്ത്രണങ്ങളുമായി ജില്ല ഭരണകൂടം


കാസര്‍ഗോഡ് : കാസർഗോഡ് ജില്ലയില്‍ എല്ലാ തരത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത സാമൂദായിക പൊതു പരിപാടികളിലും വിവാഹ മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്തി കാസർഗോഡ് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സര്‍ക്കാരില്‍ നിന്ന് കര്‍ശന നിര്‍ദേശങ്ങളുടെ ഭാഗമായാണ് കാസർഗോഡ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കാസർഗോഡ് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 23 ശതമാനമാണ്.


കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 26, 30, 34 പ്രകാരം കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ക്ലസ്റ്ററുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 15 ദിവസം അടച്ചിടണം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിന്‍സിപല്‍/ഹെഡ്മാസ്റ്റര്‍ ആരോഗ്യ വകുപ്പിനെ ഉടന്‍ വിവരമറിയിക്കേണ്ടതാണ്. മാർക്കറ്റുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ബീചുകള്‍ തുടങ്ങി ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ നേരിട്ട് നടത്തുന്ന യോഗങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് പോലീസ്, സെക്ടറല്‍ മജിസ്രേറ്റുമാര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഉറപ്പുവരുത്തും.


സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്ലാ ചടങ്ങുകളും യോഗങ്ങളും പരിപാടികളും ഓണ്‍ലൈനില്‍ മാത്രം നടത്തേണ്ടതാണ്. മത, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, പൊതുപരിപാടികളും പരമാവധി ഓണ്‍ലൈനായി സംഘടിപ്പിക്കേണ്ടതും അടിയന്തര സാഹചര്യങ്ങളില്‍ നേരിട്ട് സംഘടിപ്പിക്കേണ്ടി വന്നാല്‍ 50 പേരില്‍ കൂടാതിരിക്കാനും കോവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. എല്ലാ പരിപാടികളിലും മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനും സംഘാടകര്‍ ജാഗ്രത പാലിക്കണം.


പൊതുചടങ്ങുകള്‍ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച്‌ പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച്‌ കോവിഡ് പരിശോധന നടത്തണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമായതിനാല്‍ ജനാലുകളും വാതിലുകളും തുറന്നിടണം. കടകളിലും ഷോപിംഗ് മാളുകളിലും പോകുന്നവര്‍ ഒരിക്കലും മാസ്‌ക് താഴ്ത്തരുത്. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

No comments