Breaking News

ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരും; ഗുരുതര രോഗമുള്ള കൊവിഡ് ബാധിതന് ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി


ഗുരുതര രോഗമുള്ളവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഇത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരും. ഫെബ്രുവരി ആറ് ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂയെന്നും യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചു നിന്ന തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐ.സി.യു വിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. 


സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ 84 ശതമാനവുംകുട്ടികളുടെ വാക്‌സിനേഷന്‍ 71 ശതമാനവും പൂര്‍ത്തീകരിച്ചു. വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൊവിഡ് മരണ ധനസഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളില്‍ 40,410 പേര്‍ക്ക് ധനസഹായം നല്‍കി. പതിനൊന്ന് ലക്ഷത്തോളം പേര്‍ നിലവില്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ആശുപത്രിയിലും, ഐ.സി.യു വിലും പ്രവേശിപ്പിക്കുന്നവരുടെ കണക്കുകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന കൊവിഡ് വാര്‍ റൂമിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

No comments