കാസർകോട് ഗുണ്ടകള്‍ ചേര്‍ന്ന് പെട്രോള്‍ പമ്പ് അടിച്ച് തകര്‍ത്ത സംഭവം ഇന്ന് 2 മണി മുതൽ 5 വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം
കാസര്‍ഗോഡ്: ഉളിയത്തടുക്കയിലും പ്രദേശങ്ങളിലും ഗുണ്ടാ വിളയാട്ടം വ്യാപകമാകുന്നു. ശനിയാഴ്ച രാത്രി ഒരു സംഘം പെട്രോള്‍ പമ്പ് അടിച്ച് തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഹിദായത്ത് നഗര്‍ സ്വദേശിയായ അബുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പാണ് ഒരു സംഘം ഗുണ്ടകള്‍ ചേര്‍ന്ന് അടിച്ച് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയില്‍ ബൈക്കില്‍ ഒരു സംഘം പെട്രോള്‍ അടിക്കാനായി പമ്പില്‍ എത്തിയെങ്കിലും പണം നല്‍കാത്തതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി പെട്രോള്‍ പമ്പ് അടിച്ച് തകര്‍ത്തത്. ഒരു വര്‍ഷം മുന്‍പ് ഇതേ പമ്പ് കുത്തിതുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയായ ബര്‍മിനടുക്ക സ്വദേശി സാമ്പിത്ത് വെള്ളിയാഴ്ച പെട്രോളടിക്കാനായി പമ്പില്‍ എത്തിയിരുന്നു. എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പണം നല്‍കിയെങ്കിലും രാത്രിയില്‍ സാമ്പിത്തിന്റെ സഹോദരന്‍ അനീസും മറ്റ് നാല് സുഹൃത്തുക്കളും എത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പമ്പുടമ അബുള്‍ അസീസിന്റെ സഹോദരന്‍ അബ്ദുള്‍ സലാമിന് തലയില്‍ മര്‍ദ്ദനമേല്‍ക്കുകയും കാസര്‍കോട് മാലിക് ദിനാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അബ്ദുള്‍ സലാം നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതേ തുടര്‍ന്ന് ശനിയാഴ്ച രാത്രി ഒരു മണിയോട് കൂടി സാമ്പിത്തിന്റെ മറ്റൊരു സഹോദരനായ അഷ്ഫാഖ്, സുഹൃത്തുക്കളായ റാഫി, നവാസ്, അബ്ബാസ്, എന്നിവര്‍ ചേര്‍ന്നാണ് പെട്രോള്‍ പമ്പ് അടിച്ച് തകര്‍ത്തത്. പെട്രോള്‍ പമ്പ് ഓഫീസ് റൂം, തൊട്ടടുത്തുള്ള കോഫീ പോപ്പ്, ഓയില്‍ റും എന്നിവ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തിരുന്നു. സംഭവത്തില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പമ്പുടമ അബുള്‍ അസീസ് പറഞ്ഞു.
വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാബിത്തിന്റെ സഹോദരന്‍ അസീസ് സുഹൃത്ത് റാഫി എന്നിവരെ വിദ്യാനഗര്‍ സി.ഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പെട്രോള്‍ പമ്പ് അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പെട്രോളിയം ഓണേഴ്‌സ് അസോസിയേഷന്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ 5 മണിവരെ ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും.
പെട്രോള്‍ പമ്പ് തകര്‍ത്ത് പണം കവര്‍ന്ന കേസിലെ പ്രതിയായ സാമ്പിത്ത് കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. പമ്പ് തകര്‍ത്ത് പണം കവര്‍ന്ന നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ജില്ലയിലെ ഗുണ്ടാ അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉന്നതാധികാരികള്‍ അറിയിച്ചു.
No comments