Breaking News

ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാക്കും; സമ്മാനഘടനയിലും മാറ്റംവരും


കണ്ണൂർ:കേരള സംസ്ഥാന പ്രതിവാര ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയിൽനിന്ന്‌ 50 രൂപയാക്കി വർധിപ്പിക്കാൻ സാധ്യത. കോവിഡ് സാഹചര്യത്തിൻ വിലവർധന കുറച്ച്‌ വൈകിമതി എന്ന അഭിപ്രായവുമുണ്ട്. വിലവർധന വിൽപ്പനയെ ബാധിക്കുമെന്ന് ഒരു വിഭാഗം ലോട്ടറി തൊഴിലാളികൾ പറയുമ്പോൾ, തൊഴിലാളികളുടെ വരുമാനം കൂടുമെന്നാണ് വകുപ്പ് പറയുന്നത്. 10 രൂപ വർധിപ്പിക്കുന്നതതോടെ സമ്മാനഘടനയിലും മാറ്റംവരും. ഇപ്പോൾ ഒരുകോടി ടിക്കറ്റ് വിൽക്കുമ്പോൾ മൂന്നുലക്ഷം സമ്മാനങ്ങളാണ് നൽകുന്നത്. അതിന്റെ എണ്ണം കൂട്ടും.

40 രൂപയുടെ ടിക്കറ്റ് വിൽക്കുമ്പോൾ വിൽപ്പനക്കാരന് 7.50 രൂപ ലഭിക്കും. ടിക്കറ്റ് വില 50 ആകുന്നതോടെ കമ്മിഷൻ 8.64 രൂപയാകും. 100 ടിക്കറ്റ് വിൽക്കുമ്പോൾ 124 രൂപ അധികം വിൽപ്പനക്കാരന് ലഭിക്കും.


പ്രതിവർഷം ആറു ബംബർ ലോട്ടറികളുണ്ട്‌. ടിക്കറ്റ് വില 300 രൂപയായിട്ടും മുഴുവൻ വിറ്റുപോകുന്ന ബംബർ വഴിയാണ് വകുപ്പിന് ഏറെ ലാഭം ലഭിക്കുന്നത്. ഓണം ബംബറിൽ മാത്രം 39 കോടി രൂപയായിരുന്നു വകുപ്പിന്റെ ലാഭം.

വിൽപ്പനവഴി ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം സമ്മാനമായി നൽകുന്നുണ്ട്. പ്രതിവാര ലോട്ടറിയിൽനിന്ന് ലാഭം മൂന്നരശതമാനമേ ഉള്ളൂ. ലോട്ടറിയുടെ ജി.എസ്.ടി. 28 ശതമാനമാണ്. ഇതിൽനിന്ന് പകുതി പിന്നീട് സംസ്ഥാന സർക്കാരിന് ലഭിക്കുമെങ്കിലും അത് ലോട്ടറി വരുമാനമായി നേരിട്ടുകൂട്ടാൻ പറ്റില്ല. തൊഴിലാളികൾക്ക് മൊത്ത വരുമാനത്തിന്റെ ഒരുശതമാനം ക്ഷേമനിധി ആനൂകൂല്യമായി സർക്കാർ നൽകുന്നുണ്ട്. കോവിഡില്ലെങ്കിൽ പ്രതിവർഷം 15,000 കോടി രൂപയുടെ ഇടപാട് ഈ മേഖലയിലുണ്ടാവും.


2017 മുതൽ 2021 വരെ ലോട്ടറിയിൽനിന്നുമാത്രം സർക്കാരിന് ലഭിച്ച ലാഭം 5603 കോടി രൂപയാണ്. 2017 മുതൽ 2020വരെ ശരാശരി 1700 കോടി വീതം ലാഭമുണ്ടായി. 2020-21-ൽ കോവിഡ് കാരണം ലാഭം 472 കോടിയായി.

No comments