Breaking News

യുക്രൈനിൽ താൽക്കാലിക വെടിനിർത്തൽ; ഒടുവിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം




മോസ്കോ: യുക്രൈനിലെ സുമി, ഖാർഖീവ്, ലിവീവ് നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പുറത്ത് എത്തിക്കാൻ വഴി തുറക്കുന്നു. വിവിധ യുക്രൈൻ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്ക് പുറത്തു കടക്കാനായി താത്കാലിക റഷ്യ താത്കാലിക വെടിനിർത്തിൽ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണി മുതലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. മരിയോപോൾ, വോൾഡോക്വോ എന്നീ ന​ഗരങ്ങളിലാണ് വെടിനി‍ർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഖാർഖീവിൽ നിന്നും സുമിയിൽ നിന്നും കുടുങ്ങി കിടക്കുന്നവരെ ഇങ്ങോട്ട് മാറ്റാനാണോ റഷ്യയുടെ പദ്ധതി എന്നറിയില്ല.

യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷൻ ഗംഗ വഴി കഴിഞ്ഞ ദിവസങ്ങളിൽ 25000-ത്തോളം ഇന്ത്യക്കാരെ പുറത്ത് എത്തിച്ചെങ്കിലും ഇനിയും രണ്ടായിരത്തോളം വിദ്യാർത്ഥികൾ സുമി, ഖാർകീവ്, എന്നീ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ രക്ഷാദൗത്യം മന്ദ​ഗതിയിലാണെന്നും വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ ഇവരെ സു​ഗമമായി പുറത്തേക്ക് കൊണ്ടു വരാനാവൂ എന്നും ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി യുക്രൈൻ, റഷ്യൻ സ‍ർക്കാരുകളുമായി സമ്പ‍ർക്കം തുടരുകയാണെന്നും ഇന്നലെ സ‍ർക്കാർ അറിയിച്ചിരുന്നു.

വിദ്യാ‍ർത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാൻ ഇന്ത്യ സമ്മ‍ർദ്ദം ചെലുത്തി വരികയാണ്. കുടുങ്ങി കിടക്കുന്ന പല വിദ്യാ‍ർത്ഥികളും റഷ്യൻ അതി‍ർത്തിക്ക് അടുത്താണുള്ളത്. പലരും 60 മുതൽ 100 കിലോമീറ്റർ വരെ ദൂരത്തിലാണ് കുടുങ്ങി കിടക്കുന്നത്. റഷ്യ സഹകരിച്ചാൽ ഇവരെ അതിവേ​ഗം രക്ഷിക്കാൻ സാധിക്കും. അല്ലാത്ത പക്ഷം വിദ്യാ‍ർത്ഥികളെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് മാറ്റണം. ഇതിനായി പക്ഷേ ഏഴോ എട്ടോ മണിക്കൂർ വിദ്യാർത്ഥികൾ യാത്ര ചെയ്യണം. അത്രയും സമയം വെടിനിർത്തൽ തുടരുമോ എന്നറിയില്ല.

No comments