Breaking News

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; കാസർഗോഡ് മദ്രസ അധ്യാപകന് 45 വർഷം തടവും പിഴയും


കാസർഗോഡ്: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കർണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്സോ (POCSO)കോടതി ശിക്ഷിച്ചത്. 2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.

കാസര്‍കോട് നഗരത്തിനോട് ചേര്‍ന്നുള്ള മദ്രസയില്‍ അബ്ദുള്‍ മജീദ് ജോലി ചെയ്യുന്ന സമയത്തായിരുന്നു പീഡനം. മദ്രസ വിദ്യാര്‍ത്ഥിയായ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്കൂള്‍ അധ്യാപകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ക്രൂരത പുറത്തു വന്നത്. കാസര്‍ഗോഡ് ടൗണ്‍ പോലീസ് കേസില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ കണ്ടെത്തിയതോടെ നാല്‍പ്പത്തിമൂന്നുകാരനായ മജീദ് അറസ്റ്റിലായി.

പോക്സോ നിയമത്തിലെ 5F,5L,5M വകുപ്പുകള്‍ പ്രകാരം കോടതി പ്രതിയെ ശിക്ഷിച്ചത്. മൂന്നു വകുപ്പുകളിലായി 15 വര്‍ഷം വീതം തടവും, ഓരോ ലക്ഷം രൂപയുമാണ് പിഴ. കേസില്‍ പ്രോസിക്യൂഷന്‍ 15 സാക്ഷികളെയും 14 തെളിവുകളും ഹാജരാക്കിയിരുന്നു. പ്രധാന സാക്ഷികളടക്കം കൂറുമാറിയെങ്കിലും നിര്‍ണ്ണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് അബ്ദുള്‍ മജീദ് ലത്തീഫിയെ കോടതി ശിക്ഷിച്ചത്.

No comments