വില വർദ്ധനവ് ; രാജ്യത്ത് ഇന്ധനവില കൂട്ടി പാചക വാതകത്തിനും വില കൂട്ടി സംസ്ഥാനത്ത് ഓട്ടോ ടാക്സി ബസ് ചാർജുകളും വർദ്ധിപ്പിക്കും
രാജ്യത്ത് ഇന്ധനവില കൂട്ടി. ഡീസല്‍ വില ലിറ്ററിന് 85 പൈസയും പെട്രോളിന് 88 പൈസയുമാണ് കൂട്ടിയത്. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്. നവംബര്‍ നാലിനായിരുന്നു അവസാനമായി വില കൂട്ടിയത്. കോഴിക്കോട് ഡീസല്‍ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില. റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയിലും ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
രാജ്യത്ത് ഇന്ധനവില കൂട്ടിയതിന് പിന്നാലെ പാചക വാതകത്തിനും വില വര്‍ധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. അഞ്ച് കിലോയുടെ സിലണ്ടറിന് 13 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന് സിലിണ്ടറിന് 956 രൂപ എന്ന നിലയിലെത്തി. ഇന്ന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിവ വര്‍ധിച്ചിട്ടില്ല. എന്നാല്‍ മാര്‍ച്ച് ഒന്നിന് വില പുതുക്കി നിര്‍ണയിച്ചപ്പോള്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 104-105 രൂപ വരെ ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിലവില്‍ 2009 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില.
സംസ്ഥാനത്ത് ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്സി നിരക്കുകൾ കൂടുമെന്നുറപ്പായി. ഓട്ടോ മിനിമം ചാര്‍ജ് 25 ല്‍ നിന്ന് 30 ആകും. ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി ആന്‍റണി രാജു (Antony Raju) പറഞ്ഞു.
ഓട്ടാ, ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആന്‍റണി രാജു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഗതാഗത മന്ത്രി മാധ്യമങ്ങളെ കണ്ടത്. ഓട്ടോ ടാക്സി ചാർജ് വർധന എന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്നുണ്ട്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി മൂന്ന് സിറ്റിംഗ് നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അവസാനം ഓട്ടോ ടാക്സി ചാര്‍ജ് കൂട്ടിയത് നാല് കൊല്ലം മുമ്പാണെന്നും അതിന് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ദ്ധനയുണ്ടായതായും ഗതാഗത മന്ത്രി പറഞ്ഞു.
No comments