റഷ്യയിലെ വിൽപ്പന നിർത്തി വെച്ച് ആപ്പിൾ; 'യുക്രെെൻ ജനതയ്ക്കൊപ്പം '
യുക്രെെനിലേക്കുള്ള സൈനികാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യയിലെ പ്രവർത്തനം താൽക്കാലികമായി നിർത്തുകയാണെന്ന് അറിയിച്ച് അമേരിക്കൻ ടെക്നോളജി കമ്പനിയായ ആപ്പിൾ. റഷ്യയിലെ ആപ്പിൾ പ്രൊഡക്റ്റുകളുടെ വിൽപ്പനയും ഇറക്കുമതികളുമാണ് നിർത്തി വെച്ചിരിക്കുന്നത്. ഒപ്പം ആപ്പിൾ പേയും മറ്റ് സേവനങ്ങളും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 24 മുതൽ യുക്രെെനിൽ സൈനികാക്രമണങ്ങൾ നടത്തുന്ന റഷ്യക്കെതിരെ ഇതുവരെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും നിരവധി വിലക്കുകൾ വന്നിട്ടുണ്ട്. റഷ്യൻ വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം കാനഡയും സ്വീഡനും റഷ്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടയ്ക്കുകയും ചെയ്തു. യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ സാമ്പത്തിക ഉപരോധങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ വിദേശ കറൻസി കരുതൽ മരവിപ്പിക്കുകയും സ്വിഫ്റ്റ് നെറ്റ് വർക്കിൽ നിന്ന് മുൻനിര ബാങ്കുകളെ പൂട്ടുകയും ചെയ്യുന്നതാണ് വിലക്കുകൾ.
No comments